കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ് അറസ്റ്റിലായത്.
ആരിഫ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ കണ്ടെത്താന്‍ ശക്തമായ തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ആരിഫ് അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുയാല് ഉടന്‍ തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. ആരിഫിന്റെ അറസ്റ്റോടെ കേസില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പത് പേര് പോലീസ് കസ്റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവരും പ്രതികള്‍ക്ക് സഹായം ഒരുക്കിയവരും ഉള്‍പ്പെടെ കേസില്‍ 28 പ്രതികളാണുള്ളത്.
അതേസമയം 125 സാക്ഷികളുടെ മൊഴി പരിശോധിച്ച് പോലീസ് തയ്യാറാക്കിയ കുറ്റപത്രം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. മറ്റു പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. നിലവില്‍ റിമാന്‍ഡിലായ പ്രതികള്‍ക്ക് 90 ദിവസം പൂര്‍ത്തിയായാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണിത്. അസി.കമ്മിഷണര്‍ എസ്.ടി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: