കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. അറസ്റ്റിന് മുമ്പ് സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായ അന്വേഷണ സംഘം ആരായും. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കന്യാസ്ത്രീയ്ക്കെതിരെ പുതുതായി ഒരു വാദവും മുന്നോട്ട് വയ്ക്കാന്‍ ബിഷപ്പിനായിട്ടില്ല.
അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന് ബിഷപ്പിന് കഴിഞ്ഞിട്ടില്ല. കന്യാസ്ത്രീക്ക് അയച്ച അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത് ബിഷപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ തന്റേതാണെന്ന് സമ്മതിച്ച ബിഷപ്പ് പക്ഷെ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്ന് ആരോപിച്ചു.
13 തവണ കുറവിലങ്ങാട് മഠത്തിലെത്തി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രിയുടെ പരാതിയിലുള്ളത്. എന്നാല്‍ ഈ കാലയളവില്‍ ഒമ്പതു തവണ മാത്രമേ താന്‍ കുറവിലങ്ങാട് പോയിട്ടുള്ളൂവെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. ഇതില്‍ എല്ലാ ദിവസവും അവിടെ തങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നല്കി. ആദ്യം ബലാംത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്ന 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട് പോയിട്ടില്ലെന്നാണ് ബിഷപ്പ് ജലന്ധറില്‍ മൊഴി നല്‍കിയത്. എന്നാല്‍ ആ ദിവസം അവിടെ പോയിരിക്കാമെന്നും എന്നാല്‍ തങ്ങിയിട്ടില്ലെന്നും ബുധനാഴ്ച മൊഴി മാറ്റി.
ബിഷപ്പിനെ ചോദ്യം ചെയ്യുന്ന നടപടി ഇന്നും തുടരും. ഇതിനായി പുതിയ ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഉപചോദ്യങ്ങളടക്കം ഇരുന്നൂറോളം ചോദ്യങ്ങളാണ് ബിഷപ്പിനോട് ചോദിക്കുക. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കന്യാസ്ത്രീകളുടെ സമരം കൊച്ചിയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: