ശ്രീനഗര്‍: പാക് സൈന്യം മൃഗീയമായി കൊലപ്പെടുത്തിയ നരേന്ദര്‍ കുമാറിന്റെ കൊലപാതകം അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഏറ്റവും ക്രൂരമായ കൊലപാതകമെന്ന് സൈന്യം . മൃതദേഹത്തെ പോലും വെറുതെ വിട്ടില്ലെന്നും . മൃതദേഹത്തില്‍ വെടിയുണ്ടകളേറ്റ മൂന്നു വലിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇരുകണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നും സൈനിക അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അതിര്ത്തിവേലിയോട് ചേര്‍ന്ന ആനപ്പുല്ല് വെട്ടാന്‍ ബിഎസ്എഫ് സംഘം അതിര്‍ത്തിയിലേക്ക് പോയത്. 10.40 ഓടെ വെടിവയ്പ്പുണ്ടാകുകയും തുടര്‍ന്ന് നരേന്ദര്‍ കുമാറിനെ കാണാതാവുകയും ചെയ്തത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അരുംകൊല നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും ഇക്കാര്യത്തില്‍ പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല. പാക് റേഞ്ചറുകളാണ് സംഭവത്തിനു പിന്നിലെന്നു കാട്ടി ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് മൃതദേഹം വികൃതമാക്കിയ നിരവധി സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. വിവരം പാക് സൈനിക അധികൃതരെ അറിയിച്ച സൈന്യം ഇരുസൈന്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് അടിയന്തരമായി ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: