ന്യൂദൽഹി: ഇന്ത്യയുമായി മികച്ച ബന്ധം പുലരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കത്ത്. ഇരു രാജ്യങ്ങളും തമ്മിൽ നിർത്തിവച്ചിരുന്ന ചർച്ചകൾ പുനരാരംഭിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം മോദിക്ക് കത്ത് നൽകിയിരിക്കുന്നത്.
ആദ്യപടിയെന്ന നിലയിൽ ന്യൂയോർക്കിൽ നടക്കാൻ പോകുന്ന യുണൈറ്റഡ് നേഷൻസിന്റെ ജനറൽ അസംബ്ലിയിൽ ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാർ തമ്മിൽ ചർച്ച നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിനുമുൻപ് 2015ൽ ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നത്. എന്നാൽ പിന്നീട് പത്താൻകോട്ട് പട്ടാള ക്യാമ്പിൽ പാക്ക് സ്പോൺസേഡ് തീവ്രവാദി ആക്രമണം നടന്നതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ വിള്ളൽ വീണു.
പാക്കിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള തീവ്രവാദി ആക്രമണങ്ങൾക്ക് പ്രചോദനം നൽകുകയാണെന്നും ഇനി ചർച്ചകളുടെ ആവശ്യകതയില്ലെന്നും ഇന്ത്യ തുറന്നടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള കശ്മീർ പോലുള്ള എല്ലാ പ്രശ്നങ്ങളും ബലവത്തായ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഇമ്രാൻ ഖാൻ കത്തിൽ വ്യക്തമാക്കുന്നത്.
പാക് തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യക്കെതിരെയുള്ള നിലപാടുകൾ ഇമ്രാൻ ഖാൻ സ്വീകരിച്ചെങ്കിലും പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് കത്തിൽ നിന്നും വ്യക്തമാകുന്നത്. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ഇന്ത്യയുമായി ചർച്ചകൾ നടത്താനും നല്ലബന്ധം തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: