തൃശൂര്‍: അവസാനം ആ ഭാഗ്യശാലിയെ കണ്ടെത്തി. തൃശൂര്‍ അടാട്ട് വിളക്കുംകാല്‍ പള്ളം വത്സലയെന്ന വീട്ടമ്മയ്ക്കാണ് ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ സമ്മാനമായി ലഭിച്ചത്.
പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയന് ഏജന്‍സിയില്‍ നിന്നു വിറ്റ TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും ഇന്നു രാവിലെയാണ് കോടിപതിയായ ഭാഗ്യവതിയെ കണ്ടെത്താനായത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറും തൃശൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് അന്ന് ഭാഗ്യവാനെ കണ്ടെത്താനായത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 2017ല്‍ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പര്‍ ഭാഗ്യക്കുറി ആരംഭിച്ചത് ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്. പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം ഒരു കോടി രൂപ നാലാം സമ്മാനവും ലഭിക്കും. കൂടാതെ, അഞ്ചാം സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപയും 5000, 3000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: