പാട്ന: വാര്‍ഡനെയും 17 കാരനായ അന്തേവാസിയെയും വെടിവച്ച് കൊന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് അഞ്ച് കൗമാരക്കാര്‍ രക്ഷപ്പെട്ടു. ബിഹാറിലെ പര്ണിയായില് ഇന്ന് രാവിലെയാണ് സംഭവം. ബിജേന്ദ്ര കുമാര്‍ എന്ന വാര്‍ഡനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാര്‍ഡന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജുവനൈല്‍ ഹോമില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പക തോന്നിയ കുട്ടികളാണ് കൊലപാതകം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിയ്ക്ക് വേണ്ടി കുട്ടികള്‍ ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നതിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കുട്ടികളില്‍ നിന്ന് മരുന്ന് പിടിച്ചെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുട്ടികളും വാര്‍ഡനും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ബിജേന്ദ്ര കുമാര്‍ ലോക്കല്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കുകയും കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജേന്ദ്ര കുമാറിന്റെ ഈ ആവശ്യം ബുധനാഴ്ച അധികൃതര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ബിജേന്ദ്ര കുമാറിനെയും ജൂവനൈല്‍ ഹോമിലെ മറ്റൊരു അന്തേവാസിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികള്‍ രക്ഷപ്പെട്ടത്. ചുമ മരുന്ന് ഒളിപ്പിച്ചു വച്ചയിടം കാണിച്ചുകൊടുത്തെന്ന സംശയത്തെ തുടര്‍ന്നാണ് പതിനേഴുകാരനായ അന്തേവാസിയെയും ഇവര്‍ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: