വാഷിങ്ടൺ: ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകളെ പ്രശംസിച്ച് ട്രംപ് ഭരണകൂടം. തീവ്രവാദ സംഘടനകൾക്കെതിരെ ഇന്ത്യ എടുക്കുന്ന നടപടികൾ മികച്ചതാണെന്നും എന്നാൽ ഇപ്പോഴും പാക്ക് ഭീകര സംഘടനകൾ രാജ്യത്ത് ആക്രമണം നടത്തുന്നുണ്ടെന്നും വാർഷിക തീവ്രവാദ റിപ്പോർട്ടിൽ അമേരിക്കൻ ഭരണകൂടം പറയുന്നു.
അമേരിക്ക, മറ്റ് ഭീകരവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഭീകരാക്രമണങ്ങളെ ചെറുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇന്ത്യൻ നേതാക്കൾ സന്നദ്ധത അറിയിച്ചതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. 2017ൽ ഇന്ത്യയുടെ പലഭാഗങ്ങളിലും ഭീകരാക്രമണങ്ങള് നടന്നു. ജമ്മുകശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ മധ്യേന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ട്രൈബൽ ആക്രമങ്ങളും ഇന്ത്യയെ ഏറെ വേട്ടയാടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിൽ അതിർത്തികടന്നുള്ള തീവ്രവാദ ആക്രമങ്ങളെ ഇന്ത്യ നിശിതമായി വിമർശിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ ഭീകരരെ കണ്ടെത്തുന്നതിനും അവരുടെ ആക്രമണ പദ്ധതികൾ തകർക്കുന്നതിലും ഇന്ത്യ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
2017ൽ യുഎസുമായി ഭീകരവിരുദ്ധ നിലപാടുകൾ ശക്തമാക്കുന്നതിൽ ഇന്ത്യ ഏറെ സഹകരണം തേടിയിരുന്നു. വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ച ദൽഹിയിൽ നടന്നിരുന്നതായും റിപ്പോർട്ടിലുണ്ട്.
അൽഖ്വയ്ദ, ഐസിസ്, ജെയ്ഷ് ഇ മൊഹമ്മദ്, ലഷ്കർ ഇ തോയ്ബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നീ ഭീകര സംഘടനകൾക്കെതിരെ പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും നിർണായക പ്രതിജ്ഞ എടുത്തിരുന്നതായും റിപ്പോർട്ടിലുണ്ട്.
2017 ജൂണിൽ നടന്ന ഉച്ചകോടിയിൽ തീവ്രവാദ സംഘടനകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാതൃക തയാറാക്കാൻ ഇരു രാഷ്ട്രതലവന്മാരും നിർദ്ദേശം നൽകിയിരുന്നു. അൽഖ്വയ്ദ, ഐസിസ് എന്നീ വിദേശ ഭീകര സംഘടനകളുടെ ആഭ്യന്തരപ്രവർത്തനങ്ങൾ ഇന്ത്യ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യ നടപ്പിലാക്കിയ ഭീകരവാദത്തിനെതിരെയുള്ള പല നിയമങ്ങളെയും അമേരിക്കൻ ഭരണകൂടം പ്രശംസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: