ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഇന്ത്യ. ചര്ച്ചയ്കായുള്ള പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ന്യുയോര്‍ക്കില്‍ നടക്കാൻ പോകുന്ന യുണൈറ്റഡ് നേഷൻസിന്റെ ജനറൽ അസംബ്ലിയിൽ വച്ചായിരിക്കും ചര്‍ച്ച. അതേസമയം ഇന്ത്യയുടെ പാക് നയത്തില്‍ മാറ്റമുണ്ടായിരിക്കില്ല.
ഇന്ത്യയുമായി മികച്ച ബന്ധം പുലരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കത്ത് അയച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിർത്തിവച്ചിരുന്ന ചർച്ചകൾ പുനരാരംഭിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം മോദിക്ക് കത്ത് നൽകിയത്.
2015ൽ ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നീട് പത്താൻകോട്ട് പട്ടാള ക്യാമ്പിൽ പാക്ക് സ്പോൺസേഡ് തീവ്രവാദി ആക്രമണം നടന്നതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ വിള്ളൽ വീണു.
പാക്കിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് പ്രചോദനം നൽകുകയാണെന്നും ഇനി ചർച്ചകളുടെ ആവശ്യകതയില്ലെന്നും ഇന്ത്യ തുറന്നടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള കശ്മീർ പോലുള്ള എല്ലാ പ്രശ്നങ്ങളും ബലവത്തായ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഇമ്രാൻ ഖാൻ കത്തിൽ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: