കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിനവും ഏഴു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രാത്രി ഏഴു മണിയോടെ ബിഷപ്പ് മരടിലെ ഹോട്ടലിലേക്ക് മടങ്ങി. അതേസമയം, ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും. മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നും പരിശോധന തുടരുകയാണെന്നും പോലീസ് പറഞ്ഞു.
തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിലാണ് രണ്ട് ദിവസമായി ബിഷപ്പിനെ ചോദ്യം ചെയ്തത്. ആദ്യദിവസമായ ബുധനാഴ്ചയും ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ വരെ നീണ്ടിരുന്നു.
അതിനിടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഐജി വിജയ് സാക്കറെയുമായി കോട്ടയം എസ്പി ഹരിശങ്കറും ഡിവൈഎസ്പി കെ.സുഭാഷും ചര്‍ച്ച നടത്തിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഔദ്യോഗിക ചുമതലകളില്‍നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തു വന്നിരുന്നു. ജലന്ധര്‍ രൂപതയുടെ താല്കാലിക ചുമതല മുംബൈ രൂപത മുന്‍ സഹായ മെത്രാന് എനേലോ റുഫീനോ ഗ്രേഷ്യസിന് നല്‍കിക്കൊണ്ടാണ് വത്തിക്കാന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
കേസില്‍ ശ്രദ്ധ ചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാന്‍ കത്തു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: