വാഷിങ്ടണ്‍: ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകളെ പ്രശംസിച്ച് ട്രംപ് ഭരണകൂടം. ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യയെടുക്കുന്ന നടപടികള്‍ മികച്ചതാണെന്നും എന്നാല്‍ ഇപ്പോഴും പാക് ഭീകര സംഘടനകള്‍ ആക്രമണം നടത്തുന്നുണ്ടെന്നും വാര്‍ഷിക തീവ്രവാദ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ഭരണകൂടം പറയുന്നു.
ഭീകരാക്രമണങ്ങളെ ചെറുക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അമേരിക്കക്കൊപ്പം നില്‍ക്കാമെന്ന് ഇന്ത്യയുടെ നേതാക്കള്‍ സന്നദ്ധത അറിയിച്ചതായും അമേരിക്കയുടെ വിദേശകാര്യ വകുപ്പു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ മധ്യേന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന് പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങള്‍ ഇന്ത്യയെ ഏറെ വേട്ടയാടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം ചെറുക്കാനും ഭീകരാക്രമണ പദ്ധതികള്‍ തകര്‍ക്കാനും ഇന്ത്യ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭീകരവിരുദ്ധനീക്കത്തില് വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന സുപ്രധാന ചര്‍ച്ചകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അല്‍ഖ്വയ്ദ, ഐഎസ്, ജെയ്ഷ് ഇ മൊഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നീ ഭീകര സംഘടനകള്‍ക്കെതിരെ പോരാടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ നടപ്പിലാക്കിയ ഭീകരവിരുദ്ധ നടപടികളെ പ്രശംസിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: