ബെര്‍ലിന്‍: കാലദേശ പരിധിയില്ലാതെ ചുരുളഴിയുകയാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗികപീഡന കഥകള്‍. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ബിഷപ്പുമാരുള്പ്പെട്ട പീഡനങ്ങള്‍. കണക്കുകളുടെ ബാഹുല്യമാകട്ടെ അമ്പരപ്പിക്കുന്നതും.
ജര്‍മനിയില്‍ റോമന്‍ കാത്തോലിക് പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചത് 3,600ലേറെ കുട്ടികളെ. ഇരകള്‍ ഏറെയും ആണ്‍കുട്ടികള്‍. അതും 13 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. പ്രതിസ്ഥാനത്തുള്ളത് ഒന്നും രണ്ടുമല്ല 1,670 പുരോഹിതര്‍.
1946 മുതല്‍ 2014 വരെ നടന്ന പീഡന പരമ്പരകളുടെ കണക്കും ചരിത്രവും ‘ലജ്ജാവഹം’ എന്ന വിലയിരുത്തലോടെ പ്രസിദ്ധപ്പെടുത്തുന്നത് സഭ തന്നെയാണ്. പീഡനത്തെക്കുറിച്ച് 27 ജര്‍മന്‍ രൂപതകളില്‍ നിന്നായി 38,000 തെളിവുകളുടെ സഹായത്തോടെ മൂന്ന് പ്രമുഖ ജര്‍മന്‍ സര്‍വകലാശാലകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് വെളിച്ചം കാണേണ്ടത്. അതിനു മുമ്പേ തന്നെ ഇതിലെ വിശദാംശങ്ങള്‍ ജര്‍മനിയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തു വിട്ടിരുന്നു. ഈ വിഷയത്തില്‍ മാര്‍പ്പാപ്പയുടെ മൗനം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഏറെ വൈകിയാണ് വത്തിക്കാന്‍ ഇടപെട്ടത്.
ഇരകളുടെ കണക്കില്‍ വ്യത്യാസമുണ്ടെങ്കിലും യുഎസിലെ പെന്‍സില്‍വാനിയയില്‍ അനാവരണം ചെയ്യപ്പെട്ടതും സാമാനമായ കൃത്യങ്ങള്‍. വാഷിങ്ടണിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിയോഡര്‍ ഇമക് കാരിക് ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് പദവി ഒഴിയേണ്ടിവന്നു. അദ്ദേഹം പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയെത്താത്തവര്‍ മാത്രമല്ല, യുവ പുരോഹിതരും പെടുന്നു.
ബിഷപ്പുമാരുള്‍പ്പെടെയുള്ള 300 പുരോഹിതര്‍ 70 വര്‍ഷത്തിനിടയില്‍ നടത്തിയ ലൈംഗികപീഡനങ്ങളില്‍ പക്ഷേ ഇരകളുടെ കണക്കുകള്‍ പകുതിയേ പുറത്തു വന്നിട്ടുള്ളൂ. 1000ത്തിലേറെപ്പേര്‍ കണക്കില്പെടുമ്പോള് അത്രയും പേര് സംഭവങ്ങള്‍ പുറത്തു പറയാന്‍ മടിച്ചു കഴിയുകയാണ്. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കുറെയെല്ലാം വെളിച്ചത്തു വന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ മുങ്ങിപ്പോയ കണക്കുകളുമുണ്ട്. പെണ്‍കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം ഇതിന്റെ ഭീകരവശങ്ങള്‍. കഴിഞ്ഞ 15 വര്‍ഷമായി സഭ ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയും മറ്റും ഒതുക്കാന്‍ ശ്രമിച്ച കഥകളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: