ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ വീടിനു നേരെ കോണ്‍ഗ്രസ്സുകാരുടെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുപത്തിയഞ്ചോളം കോണ്ഗ്രസ്സുകാര് ബെംഗളൂരു യശ്വന്ത്നഗര്‍ ഡോളേഴ്സ് കോളനിയിലെ യെദ്യൂരപ്പയുടെ വീടിനു മുന്നിലെത്തി മുദ്രാവാക്യം വിളി ആരംഭിച്ചത്.
ഈ സമയം യെദ്യൂരപ്പ വീടിനുള്ളിലുണ്ടായിരുന്നില്ല. എംഎല്‍എ രേണുകാചാര്യയും ചില പ്രവര്‍ത്തകരും ഒരു സുരക്ഷാ ജീവനക്കാരനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എംഎല്‍എ ഉള്‍പ്പെടെയുള്ളര്‍ ഉന്നത പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഒരു എഎസ്ഐയും രണ്ട് വനിതാ പോലീസുകാരും മാത്രമാണ് എത്തിയത്. ഒരു മണിക്കൂറോളം ഇവര്‍ ഗേറ്റിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു.
വലിയ കമ്പുകളില്‍ കൊടികെട്ടിയാണ് കോണ്ഗ്രസ്സുകാര് എത്തിയത്. പിന്നീട് കൊടി ഊരിക്കളഞ്ഞ ശേഷം കമ്പ് ഉപയോഗിച്ച് ഗേറ്റില്‍ അടിക്കുകയും മറ്റും ചെയ്തു. പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കമ്പുപയോഗിച്ച് അടിക്കാനും കോണ്ഗ്രസ്സുകാര് ശ്രമിച്ചു.
നിരവധി തവണ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ എഎസ്ഐയും വനിതാ പോലീസുകാരും ഇവരെ നീക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസുകാര്‍ ഗേറ്റ്തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
ഈ സമയം ഗേറ്റിനുള്ളില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു. ഇതോടെ പരസ്പരം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യെദ്യൂരപ്പയുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗത്തും സ്ഥാപിക്കാന്‍ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രകടനമായെത്തിയ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് ഇതുപയോഗിച്ചില്ല. വിവരങ്ങള്‍ അറിയിച്ചിട്ടും പ്രതിപക്ഷനേതാവിന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: