തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ പോരു മുറുകുന്നു. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ടുകെട്ടിച്ചതോടെ കെപിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ തഴയുകയും ചെയ്തു. സ്ഥാനംകിട്ടാത്ത പലരും അടുത്ത പട്ടികയില്‍ ഇടംകിട്ടുമെന്ന പ്രതീക്ഷയില്‍ പരസ്യ പോരിന് ഇറങ്ങിയിട്ടില്ല. എഐസിസി തെരഞ്ഞെടുപ്പ് നടത്തിയതിന് പ്രത്യുപകാരമായാണ് ഗ്രൂപ്പിന് അതീതനെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കേന്ദ്രനേതൃത്വം കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചതാണ് പോരിന് തുടക്കമായത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതുവരെയും പരീക്ഷിച്ചിട്ടില്ലാത്ത വര്‍ക്കിങ് പ്രസിഡന്റ് പദത്തിലേക്ക് കെ. സുധാകരന്, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് നിയമിച്ചത്. എ ഗ്രൂപ്പിന് പ്രാതിനിധ്യമില്ലാതെയാണ് നിയമനം. ഐ ഗ്രൂപ്പുകാരനാണെങ്കിലും അടുത്തകാലത്തായി രമേശ് ചെന്നിത്തലയുമായി നീരസത്തിലാണ് കെ. സുധാകരന്. കെപിസിസി പ്രസിഡന്റ് സ്ഥാനമാണ് സുധാകരന് ആഗ്രഹിച്ചിരുന്നതെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന കലാപം ഭയന്നാണ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയൊരു നിലപാടില്ലെന്ന് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പേ സുധാകരന് പ്രഖ്യാപിച്ചു കഴിഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എ, ഐ ഗ്രൂപ്പുകളില്‍ പയറ്റിത്തെളിഞ്ഞ ശേഷം ഇരുഗ്രൂപ്പുകളിലും പെടാതെ നില്‍ക്കുകയാണ്. എം.ഐ. ഷാനവാസ് തികഞ്ഞ ഐ ഗ്രൂപ്പുകാരനും. എന്നാല്‍ ഇവര്‍ മൂന്ന് പേരും നേതൃത്വങ്ങളെ വകവയ്ക്കാതെ സ്വതന്ത്രമായ അഭിപ്രായം പറയുന്നവരാണ്. ഇത് മുല്ലപ്പള്ളിയെ വെട്ടിലാക്കും. വര്‍ക്കിങ് പ്രസിഡന്റുമാരെ സഹായിക്കാന്‍ ഇനി വൈസ് പ്രസിഡന്റുമാരെ നിയമിക്കുമെന്നാണ് വിവരം. എങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാരുടെ പണിസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുക്കേണ്ടതായി വന്നേക്കും.
കെ. മുരളീധരനെ പ്രചരണ വിഭാഗം അധ്യക്ഷനാക്കിയതാണ് മറ്റൊരു പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായാണ് മുരളീധരനെ നിലവില്‍ അറിയപ്പെടുന്നത്. കെപിസിസിയില്‍ നല്ലൊരു സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടിയുമായി കൂട്ടുകൂടിയത്. ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പിനാരായണന് ഉന്നയിച്ച ആക്ഷേപങ്ങളില്‍ പിതാവിനെ തള്ളിപ്പറഞ്ഞതും ഇതിനാലായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള പ്രചരണ വിഭാഗത്തിന്റെ ചുമതലയാണ് മുരളീധരന് നല്‍കിയിരിക്കുന്നത്. നേതൃത്വത്തെ കണക്കിലെടുക്കാതെ വാര്‍ത്താസമ്മേളനം നടത്തുന്നയാളാണ് മുരളീധരന്. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ടും നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യപ്രസ്താവന ആവര്‍ത്തിച്ചു. ഇത് തുടര്‍ന്നാല്‍ മുല്ലപ്പള്ളിയെ അസ്വസ്ഥനാക്കിയേക്കും.
എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് ബെന്നി ബെഹന്നാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയത്. തനിക്ക് നേതൃ സ്ഥാനം വഹിക്കാന്‍ കുഴപ്പമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയാതെയാണ് ബെന്നിബെഹന്നാനെ നിയമിക്കുന്നത്. പ്രത്യേകിച്ച് റോള്‍ ഒന്നും ഇല്ലാത്തതിനാല്‍ ചെന്നിത്തലയുടെ കൂടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താല്‍ മാത്രം മതിയാകും. വെറുതെ ഇറങ്ങി പോകേണ്ട അവസ്ഥയിലാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എം.എം. ഹസന്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും കൈവിട്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: