പെരുമ്പാവൂര്‍:പുല്ലുവഴി വെട്ടിക്കാലില്‍ എന്‍. ഗോപാലകൃഷ്ണന് (67) അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ആര്‍എസ്എസ് എറണാകുളം ജില്ല ബൗദ്ധിക് പ്രമുഖ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ്എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പൊതുരംഗത്തും സജീവമായിരുന്നു. കടുങ്ങല്ലൂരായിരുന്നു താമസം. അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനായിരുന്നു
അസുഖബാധയെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രാജേശ്വരിയമ്മ. മക്കള്‍: ഹരിപ്രസാദ്, ശിവപ്രസാദ്. മരുമക്കള്‍: അമ്പിളി, പാര്‍വതി. സംസ്കാരം ഇന്നലെ പുല്ലുവഴിയിലെ തറവാട്ട് വളപ്പില്‍ നടന്നു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ജില്ലാ സഹ സംഘചാലക് ഡോ. സുദര്ശനന്, വിഭാഗ് പ്രചാരക് അനീഷ്, വിഭാഗ് കാര്യകാരി സദസ്യന്‍ ആര്. രാജേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ എം.ബി. സുരേന്ദ്രന്, രായമംഗലം ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് ടി.എന്‍. ത്രിവിക്രമന്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച സംഘാടകന്‍
പുല്ലുവഴി ഗോപാലകൃഷ്ണന് 1970 കാലഘട്ടത്തിലെ പെരുമ്പാവൂര്‍-ആലുവ മേഖലകളില്‍ സംഘപ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു. ആര്‍എസ്എസ് ആലുവ ജില്ലാ ബൗദ്ധിക് പ്രമുഖ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതി അംഗം, വിശ്വഹിന്ദുപരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥയിലെ ബാച്ച് ലീഡര്‍ എന്ന നിലയില്‍ സമരം നയിച്ച് കൊടിയമര്‍ദനങ്ങള്‍ സഹിക്കുകയും ഡിഐആര്‍ പ്രകാരം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത ആദര്‍ശധീരനാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്ല സ്വാധീനമുണ്ടായിരുന്ന, പ്രത്യേകിച്ച് അതിന്റെ നേതാക്കളായ പി.കെ.വാസുദേവന്‍ നായരുടേയും, ഗോവിന്ദപ്പിള്ളയുടേയും ജന്മസ്ഥലമായ പ്രദേശത്ത് സംഘപ്രവര്‍ത്തനം സകല എതിര്‍പ്പുകളെയും അതിജീവിച്ച് വളര്‍ത്തിയത് ഗോപാലകൃഷ്ണനായിരുന്നു. പികെവിയുടെ കുടുംബാംഗം എന്ന പശ്ചാത്തലമിരിക്കെ പെരുമ്പാവൂര്‍, തൃക്കളത്തൂര്‍, മണ്ണൂര്‍ മേഖലകളില്‍ അദ്ദേഹം മികച്ച സംഘടനാ സംവിധാനം ഒരുക്കി. സംഘപ്രവര്‍ത്തകര്‍ക്കും പ്രചാരകന്മാര്ക്കും സ്വന്തം വീട് എന്നും കാര്യാലയംപോലെ സ്വാതന്ത്ര്യത്തോടെ നല്കി. ഞങ്ങളുടെ യാത്രകളില്‍ ആ വീട്ടില്‍ പരിസരത്തെ എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ചുകൂട്ടുമായിരുന്നു. രാത്രി വൈകുവോളം സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംശയങ്ങള്‍ ദൂരീകരിച്ചു.
കളമശ്ശേരി കാര്‍ബൊറാണ്ടം കമ്പനിയിലെ ജോലി കഴിഞ്ഞാലുടന്‍ സംഘടനാകാര്യത്തിനായി പുറപ്പെടുന്ന ശീലം, ഗൃഹസ്ഥനായിരിക്കെതന്നെ എങ്ങനെ വിട്ടുവീഴ്ചയില്ലാതെ സംഘടനാകാര്യം ചെയ്യാം എന്നതിന് മാതൃകയായി.
എസ്.സേതുമാധവന്
(ആര്‍എസ്എസ് അഖില ഭാരതീയ
കാര്യകാരി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: