തൃശൂര്‍: കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടതിന്റെയും പാര്‍ട്ടി നേരിടുന്ന ദുരവസ്ഥയുടെയും തെളിവാണ് പുതിയ നേതാക്കളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായുള്ള കോണ്‍ഗ്രസ് ഭാരവാഹികളുടെ നിയമനം വിചിത്രമാണ്. ഒരു പാര്‍ട്ടിയിലും ഇല്ലാത്ത തരത്തില്‍ മൂന്നു വര്‍ക്കിങ്ങ് പ്രസിഡന്റുമാരെയാണ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് നിയമിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തെയാണ് ഇത് കാണിക്കുന്നതെന്നും നാലു പേര് ഒരുമിച്ചുള്ള വണ്ടി ഏറെ മുന്നോട്ട് പോകില്ലെന്നും പി.എസ്.ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയത്തില്‍ കേന്ദ്രം പരമാവധി സഹായിച്ചിട്ടും സിപിഎം ഇപ്പോള്‍ നിര്‍ബന്ധിത പിരിവ് നടത്തുകയാണ്. പിരിവ് മാഫിയയെ ബിജെപി ശക്തമായി എതിര്‍ക്കും. നിര്ബന്ധിതപിരിവിനെതിരെ ഈമാസം 25 വരെ പഞ്ചായത്ത്തലത്തില്‍ ബിജെപി സമരം നടത്തും.
നിലയ്ക്കല്‍-പമ്പ റൂട്ടിലെ വര്‍ദ്ധിപ്പിച്ച കെഎസ്ആര്‍ടിസി ബസ് യാത്രാനിരക്ക് പിന്‍വലിക്കണം.
നേതാക്കളടക്കം ആര്‍ക്കും ബിജെപിയിലേക്ക് വരാം. വ്യക്തിപരമായി ആരുമായും ബിജെപി സംസാരിച്ചിട്ടില്ല.ബിജെപിക്ക് അനൂകൂലമായ അന്തരീക്ഷമാണ് കേരളത്തിലിപ്പോള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏഴു മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ ബിജെപി നേടിയിരുന്നു.
കേരളത്തില്‍ ഇഎംഎസ് ഭവനപദ്ധതിയും ശുചിത്വപദ്ധതിയുമെല്ലാം നടപ്പാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. ഡാമുകള്‍ ഒരേസമയം തുറന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണം. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപിയാണ്.
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: