കോട്ടയം: മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അരിമില്ലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. കാലടി, പെരുമ്പാവൂര്‍, കാഞ്ഞൂര്‍, മറ്റൂര്‍ എന്നിവിടങ്ങളിലേയും ആലപ്പുഴ, കോട്ടയം ജില്ലകളിലുമായി 27 മില്ലുകളാണ് പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്.
പ്രളയത്തില്‍ വെള്ളം കയറിയതുമൂലം കേടായ അരി മാറ്റി പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നെല്ല് സംഭരിക്കുന്ന മില്ലുകളാണ് ഇതില്‍ ഭൂരിഭാഗവും. സപ്ലൈകോയും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇന്‍ഷുറന്‍സ് കമ്പനികളും സപ്ലൈകോയുടെ സംയുക്ത സാങ്കേതികസമിതി ഉദ്യോഗസ്ഥരും പല പ്രാവശ്യം പരിശോധന നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
സംസ്കരിച്ച അരി കേടായി പൂപ്പലും അണുബാധയുംമൂലം മില്ലുകളുടെ സമീപപ്രദേശങ്ങളില്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ദുര്‍ഗന്ധംമൂലം ചിലയിടങ്ങളില്‍ നാട്ടുകാര്‍ മില്ലുകള്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പ്രളയത്തില്‍ മില്ലുകളില്‍ വെള്ളം കയറിയതുമൂലം മിഷനറികള്‍ക്കും നാശം ഉണ്ടായി. പ്രവര്‍ത്തനം ഇല്ലാതായതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും തുടങ്ങി.
ബാങ്കുകളില്‍നിന്ന് ലോണെടുത്ത ഉടമകളാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. നാശനഷ്ടം ഉണ്ടായ മില്ലുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട അവസ്ഥയാണിപ്പോള്‍. അരി മില്ലുകളില്‍നിന്ന് മാറ്റിയാല്‍ പോലും ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് മില്ലുടമകള്‍ പറയുന്നത്.
സപ്ലൈകോയുടെ നെല്ല് സംഭരണ സംസ്കരണ വിതരണ പദ്ധതിയില്‍ കര്‍ഷകരുടെയും മില്ലുടമകളുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മറ്റിയെ 2016ല്‍ ഗവണ്മെന്റ് നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മറ്റി, റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. 2017 ഒക്ടോബര്‍ 4ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഭക്ഷ്യ, കൃഷിവകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റൈസ്മില്‍ അസോസിയേഷന് ഭാരവാഹികളും പങ്കെടുത്തു. യോഗത്തെ തുടര്‍ന്ന് കമ്മറ്റി നല്കിയ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍ദേശങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് മില്ലുടമകളുടെ ആക്ഷേപം. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ നെല്ലുസംഭരണത്തിന് പുതിയ എഗ്രിമെന്റുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് അസോസിയേഷന് ഭാരവാഹികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: