നവമാധ്യമങ്ങളുടെ വ്യാപനവും പ്രധാനയിടങ്ങളിലെ ക്യാമറക്കണ്ണുകളും ഇന്ന്, ഫലത്തില്‍ കുറ്റവാളികള്‍ക്ക് മുന്‍കാലങ്ങളെക്കാള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏത് ഇരുളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും കൃത്യമായ രാഷ്ട്രീയ താല്പര്യമില്ലാത്തതാണെങ്കില് ഒരു പരിധിവരെ കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരാനുള്ള കഴിവ് കേരള പോലീസിനുണ്ട്. പക്ഷേ, കുറ്റകൃത്യം നടത്തിയ ആള് പിടിക്കപ്പെടുമെന്ന് ഉറപ്പായിട്ടുകൂടി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയാണ് അതിശയം ജനിപ്പിക്കുന്നത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളും വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളും കുടുംബകലഹങ്ങളും അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെടുന്ന കേസുകളും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. എന്നാല്‍ കടുത്ത നിയമം നിലനിന്നിട്ടുകൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
2007ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ 9706 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കേസുകള്‍ 14254 ആയി വര്‍ദ്ധിച്ചത് മലയാളിയുടെ സാംസ്കാരിക ബോധത്തിനേറ്റ പ്രഹരമാണ്. കൊലപാതകം, ബലാത്സംഗം, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നിങ്ങനെയുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിലധികവും. 2016ലാണ് സ്ത്രീകള്ക്കെരിതായ അതിക്രമം 15000 പിന്നിട്ടത്.
സംസ്ഥാനത്തെ വനിത കമ്മീഷന് അംഗത്തിന് പോലും സൈ്വര്യമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ അതിക്രമം. ഷാഹിദ കമാലിനെ വാഹനം തടഞ്ഞ് നിര്‍ത്തി ഇരുപത്തിയഞ്ചോളം യുവാക്കളടങ്ങിയ സംഘമാണ് കായികമായി നേരിട്ടത്. ഉത്തരേന്ത്യയിലെ നിരക്ഷരമായ ഏതെങ്കിലും ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള അതിക്രമം നടന്നിരുന്നതെങ്കിലും വിവാദങ്ങളുടെ വേലിയേറ്റം തന്നെ കേരളത്തില്‍ നടമാടുമായിരുന്നു.
സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ നടത്തിയ പ്രതിഷേധ പ്രസ്താവന മാറ്റി നിര്‍ത്തിയാല്‍ ഈ അതിക്രമത്തെ കേരളത്തിന്റെ സാംസ്കാരിക ബുദ്ധി കാണാതെ പോയി. വനിതാ സംഘടനകള്‍ പോലും കാര്യമായ പ്രതിഷേധ സ്വരം ഉയര്‍ത്തിയില്ല.
കുട്ടികള്‍ക്കെതിരായുള്ള അക്രമവുമായി ബന്ധപ്പെട്ട് 2008ല്‍ 549 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കേസുകളുടെ എണ്ണം 3478 ആയി. സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളുടെ ആകെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ആറിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായ സാംസ്കാരിക ജീവിതം പിന്തുടരുന്ന കേരളത്തില്‍ കുട്ടികള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന സ്ഥിതി വന്നിരിക്കുന്നു.
കുട്ടികള്ക്കെതിരെയുടെ അതിക്രമം തടയുന്നതിനായി ചൈല്‍ഡ് ലൈന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനിടെയിലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതെന്ന് ചൂണ്ടക്കാണിക്കുന്നവരുണ്ട്. മുന്‍കാലങ്ങളെക്കാള്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തുറന്ന് കാട്ടപ്പെടുന്നു എന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോഴും കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലല്ലോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: