ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതിയാണ് ഇന്ന്. ഈ ലോകമുള്ളിടത്തോളം ഗുരുവിനും ഗുരുദര്ശനങ്ങള്ക്കും പ്രസക്തിയുണ്ട്. ആത്മീയതയുടെ, മനുഷ്യസ്നേഹത്തിന്റെ പരമപദമായിരുന്നു ഗുരുദേവന്. ആ യുഗപുരുഷന്റെ ഇക്കൊല്ലത്തെ സമാധിദിനം ഏറെ പ്രാധാന്യമുള്ളതുകൂടിയാണ്. മഹാമുനിമാര്‍ നിര്‍വാണം പ്രാപിച്ചു കഴിഞ്ഞാല്‍ നടത്താറുള്ള 41 ദിവസത്തെ മഹാമണ്ഡലപൂജയും യതിപൂജയും ഇക്കുറി ഗുരുദേവ സമാധിയോടനുബന്ധിച്ചുണ്ടാകുമെന്നത് തന്നെയാണ് ആ പ്രാധാന്യം.
ഗുരുസമാധിക്ക് ശേഷം 90 വര്‍ഷമായി മുടങ്ങിക്കിടന്ന ഈ വൈദിക ചടങ്ങ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ 41 ദിവസം സവിശേഷമായ വൈദികാചാരങ്ങളോടെ നടക്കുന്ന ഈ രണ്ട് ചടങ്ങുകള്‍ക്കും സാക്ഷിയാകുവാന്‍ വിദേശത്തും സ്വദേശത്തും നിന്നും ജനലക്ഷങ്ങളാണ് വര്‍ക്കല ശിവഗിരി മഠത്തിലേക്ക് ഒഴുകിയെത്തുക. ഈ ദിനങ്ങളില്‍ ലോകമെമ്പാടും നിന്നെത്തുന്ന 1008 സന്യാസിവര്യന്മാരുടെ സാന്നിദ്ധ്യം ശിവഗിരിക്കുന്നിനെ അക്ഷരാര്‍ത്ഥത്തില്‍ ആത്മീയ തലസ്ഥാനമാക്കും. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ അപൂര്‍വ ചടങ്ങില്‍ പങ്കെടുക്കാനെത്തും.
ശ്രീനാരായണീയരുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം മഹാമണ്ഡലപൂജയ്ക്കും യതിപൂജയ്ക്കും കൈവരുമെന്നതാണ് മറ്റൊരു സവിശേഷത, ശ്രീനാരായണ ഗുരുദേവന് തന്നെ തുടക്കം കുറിച്ച എസ്എന്‍ഡിപി യോഗവും വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും ഏറെക്കാലത്തിന് ശേഷം ഒരേ മനസോടെ ഒരേ ലക്ഷ്യത്തോടെ ഏറ്റെടുക്കുന്ന ദൗത്യമാണിത്.
പലവിധ കാരണങ്ങളാല്‍ ഏറെക്കാലം അകന്നുനിന്ന ഈ രണ്ട് മഹാപ്രസ്ഥാനങ്ങളും വീണ്ടും ഏകമനമോടെ കൈകോര്‍ക്കുമ്പോള്‍ കേരളത്തിലെ ആത്മീയ – സാമൂഹ്യ മണ്ഡലങ്ങളില്‍ അത് പകര്‍ന്നേകുന്ന തേജസും ഊര്‍ജ്ജവും അസാമാന്യശക്തിയുള്ളതാകും. പ്രത്യേകിച്ച്, ജനങ്ങള്‍ക്കിടയില്‍ മത-ജാതി-രാഷ്ട്രീയ ഭിന്നതകള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍.
ചരിത്രപരമായി സാമൂഹിക രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ പ്രസരിപ്പിച്ച ശാന്തിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാഴ്ചപ്പാടുകള്‍ ആധുനിക കേരള സൃഷ്ടിക്ക് തന്നെ അടിസ്ഥാന ശിലയായതാണ്. പിന്നീട് പലകാരണങ്ങളാല്‍ ഗുരുദേവ ദര്‍ശനങ്ങളെ കേരളം ഒന്നടങ്കം ഏറ്റെടുത്തില്ല. അതിന്റെ കുറവുകളാണ് ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും. ഗുരുവിന്റെ പാത പിന്തുടര്ന്നിരുന്നെങ്കില് സംഘര്‍ഷാത്മകമായ കേരളം സൃഷ്ടിക്കപ്പെടുമായിരുന്നില്ല.
മതതീവ്രവാദമോ രാഷ്ട്രീയ വൈരങ്ങളോ അടിത്തറയുലയുന്ന കുടുംബ-സാമൂഹിക ബന്ധങ്ങളോ പ്രകൃതിയെ ഇല്ലാതാക്കുന്ന വികസന കാഴ്ചപ്പാടുകളോ ഉണ്ടാകില്ലായിരുന്നു. പരസ്പര ബഹുമാനത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സുന്ദരഭൂമികയായി കേരളം മാറിയേനെ. ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ഗുരുദര്‍ശനങ്ങള്‍ തന്നെ നമുക്ക് വഴികാട്ടിയായേനെ.
ശിവഗിരിയിലെ പുണ്യഭൂമിയില്‍ അരങ്ങേറുന്ന മഹാമണ്ഡലപൂജയും യതിപൂജയും ഗുരുദേവ ദര്‍ശനങ്ങള്‍ ജാതി മത ഭേദമെന്യേ പുതിയ തലമുറയിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ പകരാന്‍ ഇടവരുത്തട്ടെ. ഗുരുദേവന് വിഭാവനം ചെയ്ത ശിവഗിരി തീര്‍ത്ഥയാത്ര പോലെ തന്നെ ശിവഗിരിയില്‍ ഈ ചടങ്ങുകള്‍ക്കിടെ പണ്ഡിതശ്രേഷ്ഠര്‍ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും വിപുലമായ ഒരു പരിപാടിയായി ഈ അത്യപൂര്‍വ ചടങ്ങ് മാറുമെന്ന് ഉറപ്പാണ്. ഗുരുദേവ സ്മരണകള്‍ക്കൊപ്പം ജീവിതത്തോട് ചേര്‍ക്കാന്‍ ഈ വിശേഷപ്പെട്ട ചടങ്ങുകളും നമുക്കൊപ്പമുണ്ടാകണം. ഗുരു സ്വരൂപത്തിന് മുന്നില്‍ നമോവാകമര്പ്പിക്കാന് ലഭിക്കുന്ന ഈ പുണ്യ സന്ദര്‍ഭം ഏവരും വിനിയോഗിക്കാന്‍ ശ്രമിക്കുക. ഇനിയുള്ള 41 ദിനങ്ങള്‍ അതിനുള്ളതാണ്. ഗുരുദേവന്റെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് ഒന്നിച്ച് ഒരേ മനസായി ലോകത്തിന് മംഗളം ഭവിക്കാനായി പ്രാര്‍ത്ഥിക്കാം. മഹാഗുരുവിന്റെ ദിവ്യസ്മരണയ്ക്ക് മുന്നില്‍ ധ്യാനിക്കാം…
(യതിപൂജാ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: