മാഡ്രിഡ്: തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിടുന്ന റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് റോമയെ തോല്‍പ്പിച്ചു.
സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കോച്ച് സിനദിന്‍ സിദാനും വിട്ടുപോയതിനുശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങുന്നത്.
പുതിയ കോച്ച് ജൂലന്‍ ലോപേടെഗൂയിയുടെ ശിക്ഷണത്തിലിറങ്ങി റയല്‍ ആദ്യ പകുതി അവസാന നിമിഷങ്ങളില്‍ ആദ്യ ഗോള്‍ നേടി. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് ഇസ്കോ തൊടുത്തുവിട്ട ഫ്രീകിക്ക് റോമയുടെ വലയില്‍ കയറി. ഇടവേളയ്ക്ക് റയല്‍ 1-0 ന് മുന്നില്‍.
അമ്പത്തിയെട്ടാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ഗാരെത്ത് ബെയ്ലാണ് ഇത്തവണ റോമയുടെ വല കുലുക്കിത്. രണ്ടാം പകുതിയുടെ അധികസമയത്ത് മൂന്നാം ഗോളും നേടി റയല്‍ വിജയമുറപ്പിച്ചു. മരിയാനോ ഡയസാണ് സ്കോര്‍ ചെയ്തത്്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഈ വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ മൂന്ന് പോയിന്റായി. മികച്ച പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവച്ചത്. എന്നാല്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഗാരെത്ത് ബെയ്ല് പറഞ്ഞു.
ആരൊക്കൊ പോയാലും റയല്‍ മാഡ്രിഡ് റയല്‍ മാഡ്രിഡായി തുടരും. ഞങ്ങള്‍ ഗോളുകളും വിജയങ്ങളും നേടുമെന്ന് ബെയ്ല് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: