തിരുവനന്തപുരം: 72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം റെക്കോഡുകളുടെ ്രപളയം. ആദ്യ ദിനം നാല് റെക്കോഡുകള്‍ പിറന്നപ്പോള്‍ ഇന്നലെ ഉണ്ടായത് അഞ്ചെണ്ണം. അതേസമയം ആദ്യ ദിനത്തില്‍ സജന് പ്രകാശിലൂടെ റെക്കോഡ് ഡബിള്‍ നേടിയ കേരളത്തിന് ഇന്നലെ മെഡലില്ല. ഇന്നലെ നടന്ന ഒന്‍പത് ഫൈനലുകളില്‍ 4-100 പുരുഷ, വനിതാ മെഡ്—ലേയില്‍ മാത്രമായിരുന്നു കേരളത്തിന്റെ പ്രാധിനിത്യം.
പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാജേ, വനിതകളുടെ 400 മീറ്റര്‍ മെഡ്ലെയില് റിച്ച മിശ്ര, വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ സലോനി ദലാല്‍, വനിതകളുടെ 4-100 മെഡ്ലേ റിലേയില്‍ സ്വിമ്മിങ് ഫെഡറേഷന് ടീം, പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്—സ്ട്രോക്കില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജന് എന്നിവരാണ് ഇന്നലെ റെക്കോഡിന് അവകാശികളായത്.
രണ്ടാം ദിനത്തില്‍ സൂപ്പര്‍താരമായത് കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ്. പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്—സ്ട്രോക്കിലാണ് കര്‍ണാടകയുടെ ശ്രീഹരി നടരാജന് ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയത്. രാവിലെ ഹീറ്റ്സിലും വൈകീട്ട് ഫൈനലിലും ശ്രീഹരി റെക്കോഡ് തകര്‍ത്തു. ഇതോടെ ചൈനയില്‍ നടക്കുന്ന രാജ്യാന്തര ഷോട്ട്—കോഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ശ്രീഹരി യോഗ്യത നേടി. സര്‍വീസസിന്റെ മലയാളിതാരം പി.എസ്. മധു 26.69 സെക്കന്‍ഡില്‍ വെള്ളിയും ഹരിയാനയുടെ വേദാന്ത് സേത്ത് വെങ്കലവും നേടി.
പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കേരളത്തിന്റെ സജന് പ്രകാശിന്റെ പേരിലുള്ള റെക്കോഡാണ് അദ്വൈത് പാജേ മായ്ചുകളഞ്ഞത്. 15:42.67 സെക്കന്‍ഡില്‍ അദൈവത് നീന്തിയെത്തിയപ്പോള്‍ 2014-ല്‍ സാജന് പ്രകാശ് സ്ഥാപിച്ച 15:5.83 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡ് പഴങ്കഥയായി.
വനിതകളുടെ 400 മീറ്റര്‍ മെഡ്ലേയില് സ്വന്തം പേരിലുള്ള റെക്കോഡാണ് റിച്ച മിശ്ര തിരുത്തിയത്. 4:59.17 സെക്കന്‍ഡിലാണ് ഇന്ത്യന്‍ പോലിസ് താരമായ റിച്ച മിശ്ര ഇന്നലെ ഫിനിഷ് ചെയ്തത്. 2009-ല്‍ സ്ഥാപിച്ച തിരുവനന്തപുരത്ത് സ്ഥാപിച്ച 5:02.96 സെക്കന്‍ഡാണ് റിച്ച തിരുത്തിയത്. റിച്ചയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ 200 മീറ്റര്‍ മെഡ്ലേയിലും റിച്ച മിശ്ര സ്വര്‍ണം നേടിയിരുന്നു.
വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സ്വന്തം റെക്കോഡ് തിരുത്തി കര്‍ണാടകയുടെ സലോനി ദലാല്‍ സ്വര്‍ണം നേടി. 2016-ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 2:44.37 സെക്കന്‍ഡാണ് 2:41.88 സെക്കന്‍ഡായി തിരുത്തിയത്.
വനിതകളുടെ 4-100 മെഡ്ലേ റിലേയില്‍ സ്വിമ്മിങ് ഫെഡറേഷന് ടീം 4.29.81 സെക്കന്‍ഡില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്ഥാപിച്ച 4:31.70 സെക്കന്‍ഡിന്റെ റെക്കോഡാണ് സ്വിമ്മിങ് ഫെഡറേഷന് ടീമിനു മുന്നില്‍ വഴിമാറിയത്. കര്‍ണാടക വെള്ളിയും റെയില്‍വേ വെങ്കലവും നേടി. പുരുഷന്മാരുടെ 4-100 മെഡ്ലേ റിലേയില്‍ കര്‍ണാടക സ്വര്‍ണവും സര്‍വീസസ് വെള്ളിയും ദല്‍ഹി വെങ്കലവും നേടി.
പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ 2:15.76 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ദല്‍ഹിയുടെ സന്ദീപ് സേജ്വാള് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സിമ്മിങ് ഫെഡറേഷന്റെ വീര്‍ധവാല്‍ ഘാഡേ 22.80 സെക്കന്‍ഡില്‍ സ്വര്‍ണം നേടി വേഗമേറിയ താരമായി. റെയില്‍വേയുടെ ആരോണ്‍ ഡിസൂസ വെള്ളിയും സിമ്മിങ് ഫെഡറേഷന്റെ നീല്‍ റോയി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: