തൃശൂര്‍: കേരള ഭാഗ്യക്കുറി ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് അടാട്ട് പുറനാട്ടുകര വിളക്കുംകാല്‍ സ്വദേശിനി പള്ളത്ത് വത്സല വിജയന്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിബി 128092 എന്ന ടിക്കറ്റ് ഒരു മാസം മുമ്പ് വത്സല വാങ്ങിയത് തൃശൂര്‍ അമലയില്‍ ലോട്ടറി വില്‍ക്കുന്ന ആളില്‍ നിന്ന്. തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ടിലെ എസ്എസ് മണിയന് ഏജന്‍സി വിറ്റതാണ് ടിക്കറ്റ്. 10 കോടി തനിക്കാണെന്ന് 58കാരി വത്സല അറിഞ്ഞത് ബുധനാഴ്ച വൈകീട്ട്. തൃശൂരില്‍ സ്പെയര്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇളയ മകന് വിപിന്‍ വീട്ടിലെത്തി ഓണ്‍ലൈനില്‍ നറുക്കെടുപ്പ് ഫലം നോക്കിയപ്പോള്‍ അമ്മയാണ് ഭാഗ്യശാലിയെന്ന് അറിഞ്ഞു.
പിന്നീട് റിസല്‍ട്ടുമായി ചിറ്റിലപ്പിള്ളിയില്‍ പവര്‍ ടൂള്‍സ് വാടകക്ക് നല്കുന്ന കടനടത്തുന്ന മൂത്ത മകന് വിനീഷെത്തി. വിവാഹിതയായ മകള്‍ വിധുവിനോടും അടുത്ത ബന്ധുക്കളായ കുറച്ചു പേരോടും മാത്രമേ ലോട്ടറിയടിച്ച വിവരം നേരിട്ട് പറഞ്ഞുള്ളൂ. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈയ്യിലുള്ളതിനാല്‍ രാത്രി ഉറക്കം വന്നില്ലെന്ന് വത്സല.
വര്‍ഷങ്ങളായി മുടങ്ങാതെ ഭാഗ്യക്കുറിയെടുക്കുന്ന വത്സലയ്ക്ക് മുമ്പ് 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി ചിറ്റിലപ്പിള്ളി ബൂത്ത് പ്രസിഡന്റാണ് ഇളയ മകന് വിപിന്‍.
ചിറ്റിലപ്പിള്ളിയില്‍ ചായക്കട നടത്തിയിരുന്ന വത്സലയുടെ ഭര്‍ത്താവ് വിജയന് രണ്ടു വര്‍ഷം മുമ്പ് മരിച്ചു. ചിറ്റിലപ്പിള്ളിയിലെ 11 സെന്റ് സ്ഥലത്തുള്ള ഓടിട്ട വീട്ടിലായിരുന്നു നേരത്തെ വത്സലയും മക്കളും താമസിച്ചിരുന്നത്. കാലപ്പഴക്കമുള്ള തറവാട്ടു വീട് തകര്‍ന്ന് വീണതിനാല്‍ എട്ടു മാസം മുമ്പ് വിളക്കുംകാലിലെ വാടക വീട്ടിലേക്ക് മക്കളോടൊപ്പം എന്നിവരോടൊപ്പം താമസം മാറ്റി.
വാര്‍ത്തയറിഞ്ഞതോടെ വിളക്കുംകാലിലെ വീട്ടിലേക്ക് ജനപ്രവാഹമാണ്. ആശംസകള്‍ നേരാനെത്തിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം മധുരം നല്കി വത്സലയും കുടുംബവും ആഹ്ലാദം പങ്കിട്ടു. തൃശൂരിലെ ബാങ്ക് അധികൃതര്‍ ഇന്നലെ വീട്ടിലെത്തി വല്‍സലയില്‍ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.
സ്വന്തമായി നല്ല വീട് വെക്കണമെന്നത് ഭര്‍ത്താവ് വിജയന്റെ ആഗ്രഹമായിരുന്നു. അതിനാല്‍ സ്ഥലം വാങ്ങി ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരമുള്ള വീട് നിര്‍മ്മിച്ച് വാടക വീട് ഒഴിയണമെന്നതാണ് കോടീശ്വരിയുടെ ആദ്യത്തെ മോഹം. പിന്നെ ഇളയ മകന് വിപിന്റെ വിവാഹം .
പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയെന്നതും അവരുടെ ആഗ്രഹമാണ്. എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും എത്ര രൂപ അതിനായി മാറ്റി വെക്കുമെന്നൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: