രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം മൂലത്തറയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ടു. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ എ. മുത്തു (മുത്തയ്യ-65) ആണ് കൊല്ലപ്പെട്ടത്. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍നിന്ന് 700 മീറ്ററോളം ഉള്ളിലേക്ക് മാറി എസ്റ്റേറ്റ് റോഡരികില്‍ ഇന്നലെ രാവിലെ ആറരയോടെയാണ് ദാരുണസംഭവം.
മുത്തയ്യയും സഹപ്രവര്ത്തകന് പരമശിവനും ചേര്‍ന്ന് ആന ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ തോട്ടത്തില്‍ പോയതായിരുന്നു. മഴയും മൂടല്‍ മഞ്ഞും കാരണം കാഴ്ച്ച വ്യക്തമല്ലായിരുന്നു. റോഡരികില്‍ നിന്ന ഒറ്റയാന്റെ മുന്നില്‍ ചെന്നുപെട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചില്ലിക്കൊമ്പന് മുത്തയ്യയെ തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി. രക്ഷപെട്ട പരമശിവന് എസ്റ്റേറ്റിലെ മറ്റ് ജോലിക്കാരെയും കൂട്ടി സ്ഥലത്ത് എത്തി ആനയെ ഓടിച്ച് മുത്തയ്യയെ എടുത്തെങ്കിലും ഇതിനോടകം മരിച്ചിരുന്നു. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ മുത്തയ്യ 20 വര്‍ഷമായി ഈ എസ്റ്റേറ്റിലെ ജോലിക്കാരനാണ്. ഭാര്യ: പരേതയായ മാരിയമ്മ. മക്കള്‍: ബേബി, വള്ളി.
കാട്ടാന കലി: നാല് മാസത്തിനിടെ മരിച്ചത് നാല് പേര്
കാട്ടാന ആക്രമണം നിത്യസംഭവമായി ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍. 2017ല്‍ മാത്രം അഞ്ചുപേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം നാല് മാസത്തിനിടെ ഇത് നാലാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. മേയ് 16ന് ഏലത്തോട്ടം കാവല്‍ക്കാരനായ വേലു (55) വും മൂലത്തുറയില്‍ തന്നെയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ജൂലൈ നാലിന് ചിന്നക്കനാലിന് സമീപമുള്ള സിങ്കുകണ്ടത്ത് കര്‍ഷകനായ തങ്കച്ചനും (55) ജൂലൈ 11ന് ഏലത്തോട്ടം സൂപ്പര്‍വൈസറായ കുമാറും(46) തമിഴ്നാട്ടില്‍ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. എട്ട് വര്‍ഷത്തിനിടെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ മാത്രം 28 പേര് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വനം വകുപ്പിന്റെ കണക്ക്. അതേ സമയം കാട്ടാനകളുടെ വാസമേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മൃഗസ്നേഹികള്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: