കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ തഴഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയോഗിച്ചതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ കെ. സുധാകരന്. ഹൈക്കമാന്റ് തീരുമാനത്തിനെതിരെ നിന്ന കെ.സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വിളിക്കുകയും നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുധാകരന് സ്ഥാനമേറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന ചെന്നിത്തലയുടെ പ്രസ്താവന വ്യക്തമാക്കുന്നതും കോണ്‍ഗ്രസ്സിനകത്തെ പടലപ്പിണക്കം. വി.എം.സുധീരന് സ്ഥാനമൊഴിഞ്ഞതു മുതല്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനം നേടിയെടുക്കാന്‍ കെ.സുധാകരന് ശ്രമം ആരംഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിനെയും കെഎസ്യുവിനെയും ഉപയോഗിച്ചും കണ്ണൂരില്‍ കെഎസ് ബ്രിഗേഡ് എന്ന പേരില്‍ പാര്‍ട്ടിക്കകത്ത് പ്രത്യേക സംവിധാനമുണ്ടാക്കിയും രാഹുല്‍ ഗാന്ധിയുടെ ഫെയ്സ് ബുക്ക് പേജിലും ട്വിറ്ററിലും സുധാകരന് അനുകൂലമായ വോട്ടിങ് നടത്തിയിരുന്നു.
ഐ ഗ്രൂപ്പുകാരനെങ്കിലും എ ഗ്രൂപ്പില്‍ ചിലരുടെ പിന്തുണ നേടാനും സുധാകരന് സാധിച്ചു. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ.സുധാകരനോടൊപ്പം തന്നെ വി.ഡി.സതീശന്റെ പേരും ചെന്നിത്തല നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ലക്ഷ്യം സുധാകരനെ സ്ഥാനത്തെത്തിക്കുയെന്നതായിരുന്നു. ബെന്നി ബഹനാനെ കെപിസിസി പ്രസിഡണ്ടാക്കുകയെന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. എന്നാല്‍ രാഹുല്‍ മുല്ലപ്പള്ളിയുടെ പേര് മുന്നോട്ട് വെച്ചതോടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പിന്നോട്ട് പോവുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കുന്നതിന് ചരട് വലിച്ചത് മുല്ലപ്പള്ളിയാണ്.
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പരിഗണിക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു വി.എം.സുധീരനെ രാഹുല്‍ കെപിസിസി പ്രസിഡണ്ടാക്കിയത്. ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് വി.എം.സുധീരന് സ്ഥാനം രാജിവെച്ചത് രാഹുലിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അതിനാല്‍ മുല്ലപ്പള്ളിയുടെ പേര് രാഹുല്‍ മുന്നോട്ട് വെച്ചപ്പോള്‍ തന്നെ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ വരുടെ അഭിപ്രായവും ആരാഞ്ഞു. തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് മൂന്ന് പേരോടും എഴുതി നല്‍കാനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: