കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യംചെയ്യലിനു ശേഷവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ തയാറാകാതെ പോലീസ്. ഇന്നലെ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വൈകിട്ട് ഏഴോടെ ബിഷപ്പിനെ വിട്ടയച്ചു.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ഇന്നലെയും ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരായ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പോലീസിനെയും വിന്യസിച്ചിരുന്നു. ഇന്ന് രാവിലെ 10.30ന് ചോദ്യംചെയ്യല്‍ തുടരും.
ആദ്യഘട്ട ചോദ്യം ചെയ്യലിനായി പ്രത്യേകം തയാറാക്കിയ നൂറിലധികം ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലുള്ളത് അറസ്റ്റിന് തടസ്സമല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതിനെ തുടര്‍ന്ന് അറസ്റ്റുണ്ടാവുമെന്ന ധാരണയിലായിരുന്നു മാധ്യമങ്ങളും ജനങ്ങളും. ഇന്നലെ വൈകിട്ടോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിരുന്നു. മധ്യമേഖലാ ഐജി വിജയ് സാക്കറെ ഗവ. പ്ലീഡര്‍ സുമന് ചക്രവര്‍ത്തിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. അറസ്റ്റ് സംബന്ധിച്ച നിയമോപദേശം ഇന്ന് രാവിലെ ലഭിക്കുമെന്ന് കോട്ടയം എസ്പി പി.എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി കാര്യങ്ങളില്‍ ഇനിയും വ്യക്തതവരാനുണ്ടെന്നും അതിനു ശേഷമേ അറസ്റ്റിനെക്കുറിച്ച് പറയാനാകുയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ താമസസ്ഥലത്തേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: