ന്യൂദല്‍ഹി: പ്രളയത്തെത്തുടര്‍ന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണം, വായ്പ, അധിക വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാടാണുള്ളതെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും സെക്രട്ടറിതലത്തിലും നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് തോമസ് ഐസക്ക് അറിയിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായി 15,000 മുതല്‍ 20,000 കോടി രൂപ വരെ ആവശ്യമാണ്. വിവിധ മേഖലകളില്‍ നിന്ന് വായ്പകള്‍ക്കുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. എഡിബി, ലോകബാങ്ക്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാധ്യതകള്‍ ഇതില്‍പ്പെടുന്നു. കൂടുതല്‍ വായ്പയെടുക്കുന്നതിനെ കേന്ദ്രവും പിന്തുണയ്ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പലിശ കുറവുള്ള ദീര്‍ഘകാല വായ്പയ്ക്കാണ് ശ്രമം നടത്തുന്നത്. ഈ വായ്പകള്‍ സാധാരണ വായ്പാ പരിധിയില്‍ ഉള്‍പ്പെടുമോ എന്നതാണു വിഷയം. 7000 കോടിയുടെ ലോകബാങ്ക് വായ്പ ഇതില്‍പ്പെടുത്താന്‍ പാടില്ല. വായ്പയുടെ പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിധി ഇപ്പോഴത്തെ മൂന്നുശതമാനം വരെ പാടുള്ളൂ എന്ന നിലപാടില്‍ മാറ്റം വരുത്തണം. കേന്ദ്ര സര്‍ക്കാര്‍ ആറു ശതമാനം വരെ വായ്പ എടുക്കുന്നുമുണ്ട്. ധനക്കമ്മി പരമാവധി കുറയ്ക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും വായ്പാ പരിധി ഉയര്‍ത്തുന്ന കാര്യം കേന്ദ്ര ധനമന്ത്രി തത്ത്വത്തില്‍ അംഗീകരിച്ചതായി ഡോ. തോമസ് ഐസക് അറിയിച്ചു.
സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യാ(എസ്എല്‍ആര്‍) ബോണ്ടുകളുടെ കാര്യത്തില്‍ കേരളം തത്കാലം പിന്മാറാന് തയാറാണെന്നു അറിയിച്ചിട്ടുണ്ട്. പദ്ധതി അനുബന്ധ ഫണ്ട് മതിയെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: