ന്യൂദല്‍ഹി: സംസ്ഥാനത്തെ പ്രളയനഷ്ടം കണക്കിലെടുത്ത് ദേശീയതലത്തില്‍ കേരളത്തിന് സഹായകരമായി സിജിഎസ്ടി (സംസ്ഥാന ജിഎസ്ടി)യില്‍ അധിക സെസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. എന്നാല്‍ അതിന് മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലോ മന്ത്രിതല സമിതിയോ സ്വീകരിക്കും. ചിലപ്പോള്‍ ഓര്‍ഡിനന്‍സും വേണ്ടിവന്നേക്കാം. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലെ വിധി കൂടി പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം ഈമാസം 28ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്ലി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെ അറിയിച്ചു. കേരളത്തിന് ഒരു വര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഡിസാസ്റ്റര്‍ സെസ് എന്ന നിലയിലായിരിക്കും ഇത് പരിഗണിക്കുക. ചില ഉത്പന്നങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ഈ അധിക നികുതിക്ക് സമയപരിധി ഉണ്ടായിരിക്കും.
സംസ്ഥാനം തയാറാക്കുന്ന സമയപ്പട്ടിക അനുസരിച്ചു വായ്പ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മൂന്നു ശതമാനം വായ്പാ പരിധി എന്നതില്‍ വാശി പിടിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ജിഎസ്ടിയില്‍ കേരളത്തിനു ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ വായ്പ തട്ടിക്കിഴിക്കാന്‍ പാടില്ല. സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ റവന്യൂ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇനി വായ്പ എടുക്കാന്‍ കഴിയില്ല. എങ്കിലും റവന്യൂ കമ്മി പിടിച്ചു നിര്‍ത്തുമെന്ന് സംസ്ഥാനം കേന്ദ്രത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും. റെയില്‍വെ പോലും ഒരു ദിവസത്തെ ശമ്പളം പിടിച്ചു കേരളത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാന്‍ തയാറായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മറ്റുള്ളവരുടെ പങ്കാളിത്തമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2002ല്‍ ഇതേപോലെ ശമ്പളം പിടിച്ച കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. സാലറി ചലഞ്ചിന്റെ കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ വലിയ തുക വായ്പയെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇതുപോലെയുള്ള നടപടികളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും തോമസ് ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: