കൊച്ചി: അഴിയെണ്ണാതെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ശ്രമങ്ങളും ജനരോഷത്തിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രി എട്ടു മണിക്ക് അറസ്റ്റ് നടന്നത്.
ബിഷപ്പിനെതിരെ തെളിവുകളെല്ലാം ലഭിച്ചിട്ടും പോലീസ് നാടകം കളിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് കോട്ടയം എസ്പി ഹരിശങ്കര്‍ അറസ്റ്റ് സ്ഥിരീകരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം രാത്രി കോട്ടയത്തേക്ക് കൊണ്ടുപോയി. രാവിലെ ളോഹയണിഞ്ഞ് ചോദ്യം ചെയ്യലിനു ഹാജരായ ഫ്രാങ്കോ രാത്രി ഒന്‍പതുമണിക്കു ശേഷം തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയത് കുരിശുമാല ഊരി, ജുബ്ബയും പാന്റ്സും അണിഞ്ഞിരുന്നു. രാത്രി കോട്ടയം പോലീസ് ക്ലബ്ബിലാണ് ഫ്രാങ്കോയെ താമസിപ്പിച്ചത്. ഇന്നു രാവിലെ 11ന് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതായും എസ്പി ഹരിശങ്കര്‍ പറഞ്ഞു. എന്നാല്‍, ഫ്രാങ്കോ കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിനു എസ്പി വ്യക്തമായി മറുപടി നല്‍കിയില്ല. ബലാത്സംഗം, ഭീഷണി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നതെന്ന് അറസ്റ്റിനു ശേഷം മാധ്യമങ്ങളെ കണ്ട ഹരിശങ്കര്‍ പറഞ്ഞു.
ഇന്നലെ റിമാന്‍ഡ് റിപ്പോര്‍ട്ട് എറണാകുളം റേഞ്ച് ഐജി വിശദമായി പരിശോധിച്ചു. ഡിജിപിയുടെ അനുമതി കൂടി വാങ്ങിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും അറസ്റ്റ് രേഖപ്പെടുത്തുകയാണന്നും നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നും അന്വേഷണ സംഘം ഫ്രാങ്കോയെ അറിയിച്ചു.
ചോദ്യം ചെയ്യലിലുടനീളം ഫ്രാങ്കോയുടെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി ഇന്നലെ രാവിലെ വീണ്ടും രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ ഒരു തീയതിയുടെ കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. ഫ്രാങ്കോയുടെ മറുപടികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചോദ്യം ചെയ്യലിനു ശേഷം ഫ്രാങ്കോയെ വിട്ടയയ്ക്കുകയായിരുന്നു.
കനത്ത സുരക്ഷയാണ് ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നാം ദിവസം നടന്ന ചോദ്യംചെയ്യലിനിടെ അസാധാരണമായ പ്രതിഷേധങ്ങളാണ് ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെ സമരപ്പന്തലില്‍ ഉണ്ടായത്. യുവമോര്‍ച്ച, കെഎസ്യു, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഫ്രാങ്കോയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പോലീസിനും ബിഷപ്പിനുമെതിരെ രൂക്ഷമായ മുദ്രാവാക്യം മുഴക്കി. ഉച്ചയ്ക്ക് തന്നെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ഇരുട്ട് വീഴും വരെ കാത്തിരിക്കാനും പോലീസ് തയാറായി. അന്വേഷണ ഉദ്യോഗസ്ഥര്‍ രാത്രി വീണ്ടും ഐജിയെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തി.
സിപിഎമ്മില്‍ നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് തുടക്കം മുതല്‍ ഫ്രാങ്കോയെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടിലായിരുന്നു പോലീസിന്. എന്നാല്‍ കന്യാസ്ത്രീകള്‍ പതിന്നാല് ദിവസമായി നടത്തിയ സമരം ശക്തിപ്പെടുകയും ജനപങ്കാളിത്തം ഏറിവരികയും ചെയ്തതോടെയാണ് പോലീസ് ഒളിച്ചുകളി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: