ഇടുക്കി: ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്ഐയെ സ്ഥലം മാറ്റി. എംഎല്‍എയ്ക്കും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ കേസെടുത്ത എസ്.ഐ പി.ജെ വര്‍ഗീസിനെതിരെയാണ് നടപടി.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാജേന്ദ്രനും ഷാജിക്കുമെതിരെ കേസെടുത്തത്. മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കേസ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിക്കാന്‍, താല്‍ക്കാലികമായി സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എത്തിയ എംഎല്‍എയും, തഹസില്‍ദാരും, സിപിഎം പ്രവര്‍ത്തകരും, ഓഫീസില്‍ ആക്രമിച്ചു കയറിയെന്നാണ് പരാതി.
ട്രൈബ്യൂണല്‍ അംഗം പരാതി നല്‍കിയിട്ടും ആദ്യ ദിവസം കേസ് എടുക്കാന്‍ പോലീസ് തയ്യാറായില്ല. ട്രൈബ്യൂണലില്‍ അതിക്രമിച്ചു കയറി പൊതുമുതല്‍ നശിപ്പിക്കല്‍, ജീവനക്കാരെ കയ്യേറ്റം ചെയ്ത് കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ എന്നിവയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പിന്നീട് കേസ് എടുക്കുകയായിരുന്നു. എന്നാല്‍ കേസ് എടുത്തു 24 മണിക്കൂറിനുള്ളില്‍ തന്നെ മൂന്നാര്‍ എസ് ഐ പി ജെ വര്‍ഗീസിനെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച ഉത്തരവ് രാത്രിയോടെ എസ്ഐയ്ക്ക് ലഭിച്ചു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് എസ് ഐ പി.ജെ വര്‍ഗീസിന് സ്ഥലം മാറ്റം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: