വാഷിങ്ടണ്‍: പാക് സൈന്യത്തിലെ പുതുതലമുറ ഉദ്യോഗസ്ഥരില്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം പ്രകടമാവുന്നു. പാക്കിസ്ഥാന്റെ പ്രധാനശത്രു ഇന്ത്യയല്ലെന്നും സ്വന്തം നാട്ടിലെ ഭീകരരാണെന്നും ചെറുപ്പക്കാരായ പാക് സൈനിക ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യസംഭാഷണങ്ങളിലും മറ്റും സൈനികര്‍ ഇക്കാര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ പരിശീലനം നടത്തിയിരുന്ന റിട്ട. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് ഡേവിഡ് ഒ. സ്മിത്ത് എഴുതിയ ‘ദി ക്വറ്റ എക്സ്പീരിയന്‍സ്’ എന്ന ലേഖനത്തെ ആധാരമാക്കി, വാഷിങ്ടണ്‍ ആസ്ഥാനമായ വില്‍സണ്‍ സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യുവ പാക് സൈനികരുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.
അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി 1977 മുതല്‍ 2014വരെ ക്വറ്റയിലെ സൈനിക കേന്ദ്രത്തില്‍ യുഎസ് ആര്‍മി ഓഫിസര്‍മാരും പരിശീലനം നടത്തിയിരുന്നു. ഈ കാലത്ത് അമേരിക്ക-പാക് സഹപാഠികള്‍ തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ പഠിച്ചാണ് ഡേവിഡ് ഒ. സ്മിത്ത് ലേഖനം തയാറാക്കിയത്.
ഇന്ത്യ വിരുദ്ധമനോഭാവം പാക് സൈനിക വിദ്യാര്‍ഥികളില്‍ നിറയ്ക്കാന്‍ ക്വറ്റ പരിശീലന കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ 2009 മുതല്‍ ഇത്തരം ശ്രമങ്ങളെ മറികടന്ന് പാക്കിസ്ഥാനിലെ യുവ സൈനികര്‍ തങ്ങളുടേതായ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങി. 2013-14 ആയപ്പോഴേക്ക് മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നു, ലേഖനത്തില്‍ പറയുന്നു.
എന്തിനാണ് ഇന്ത്യയെ ഇത്രമാത്രം എതിര്‍ക്കുന്നതെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്ന് ഒരു യുവ ഉദ്യോഗസ്ഥന് തന്നോടു ചോദിച്ചതായി ഡേവിഡ് സ്മിത്ത് ലേഖനത്തില്‍ പറയുന്നു. പാക് സൈനികരെ ഇസ്ലാമിക ഭീകരര്‍ ക്രൂരമായി കൊല്ലുന്നത് യുവ സൈനികരുടെ നിലപാടു മാറ്റത്തിനു പ്രധാന കാരണമാണെന്നും ലേഖനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: