കൊച്ചി: മൂന്നു ദിവസത്തെ നാടകത്തിന് ശേഷം ജലന്ധര്‍ ബിഷന്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. എന്നിട്ടും അറസ്റ്റ് വൈകിക്കുകയായിരുന്നു.
ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീട്ടാതെ രണ്ടാം ദിനം വൈകിട്ട് തന്നെ അറസ്റ്റ് ഉണ്ടായേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാലത് ഉണ്ടായില്ല. ഒരു ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടായേക്കില്ല എന്നുള്ള പ്രചാരണങ്ങളും നടക്കുകയുണ്ടായി. ഇതോടെ എല്ലാ കണ്ണുകളും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് സെല്ലിലേക്ക് നീണ്ടു. ഇന്ന് അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പുറത്ത് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി.
നിലവില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. 25നാണ് ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യത്തിനാണ് അഭിഭാഷകരുടെ ശ്രമം. ജൂണ്‍ മാസം അവസാനത്തോടെയാണ് ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ കുറുവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ട് 84 ദിവസങ്ങളാകുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 13 തവണ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതി.
അറസ്റ്റിന്റെ നാള്‍വഴി
ജൂണ്‍ 29 – കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസില്‍ പരാതി. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസ്.
ജൂണ്‍ 30- കന്യാസ്ത്രീ കൊടുത്ത പരാതിയില്‍ ഉറച്ച് നില്ക്കുന്നതായി വ്യക്തമാക്കി. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് അന്വേഷണം തുടങ്ങി.
ജൂലൈ 2- മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍ ആലഞ്ചേരിക്കും ബിഷപ്പിനെതിരെ പരാതി നല്‍കിയതായി സ്ഥിരീകരണം.
ജൂലൈ 4- പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നല്കിയ പരാതിയെക്കുറിച്ച് ജലന്ധര്‍ മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ മഠത്തിലെത്തി തെളിവെടുപ്പ് നടത്തിയതിന്റെ വിവരം പുറത്ത്.
ജൂലൈ 5- പരാതിക്കാരിയുടെ രഹസ്യമൊഴി ചങ്ങനാശേരി മജിസ്ട്രേട്ടിന് മുന്നില്‍ രേഖപ്പെടുത്തി.
ജൂലൈ 7- ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
ജൂലൈ 17- കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുത്തു. പരാതിയില്‍ പീഡനം സൂചിപ്പിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍.
ജൂലൈ 20- ഫ്രാങ്കോ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയില്ലെന്ന് ആലഞ്ചേരിയുടെ വാദം പൊളിച്ച് കന്യാസ്ത്രീ കര്‍ദിനാളിനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.
ജൂലൈ 27- പീഡനക്കേസില്‍ നിന്ന് പിന്മാറാന് അഞ്ച് കോടിയും ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയുടെ സഹോദരന്റെ മൊഴി.
ജൂലൈ 29- ബിഷപ്പിനെ രക്ഷിക്കുന്നതിനായി 10 ഏക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്ത കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തയിലും പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണം പുറത്തായി.
ജൂലൈ 30- സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു.
ജൂലൈ 31- ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് കോണ്‍വെന്റില്‍ എത്തിച്ചതായി കാര്‍ ഡ്രൈവറുടെ മൊഴി.
ആഗസ്റ്റ് 4- ഫ്രാങ്കോയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോയി.
ആഗസ്റ്റ് 13- ഫ്രാങ്കേയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് എത്തിയപ്പോള്‍ നാടകീയ സംഭവങ്ങള്‍. ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സംഘം കസ്റ്റഡിയിലെടുക്കാതെ മടങ്ങി.
ആഗസ്റ്റ് 30- പീഡന പരാതി നല്കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് കാണിച്ച് കുറവിലങ്ങാട് പോലീസില്‍ പരാതി.
സപ്തം. 8- ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സഭയ്ക്കും സര്‍ക്കാരിനും എതിരെ കൊച്ചിയില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ സമരം തുടങ്ങി.
സപ്തം. 9- സമരം നടത്തിയ കന്യാസ്ത്രീകളെ ആക്ഷേപിച്ചതിന് പി.സി. ജോര്‍ജിനെതിരെ കേസെടുത്തു.
സപ്തം. 15- പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസ്.
സപ്തം. 11- ഫ്രാങ്കോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി വത്തിക്കാന്‍ വീണ്ടും കത്തയച്ചു. കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി ജനപ്രവാഹം.
സപ്തം. 12- ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസിന്റെ നോട്ടീസ്.
സപ്തം. 15- ജലന്ധര്‍ രൂപത ചുമതലകള്‍ ബിഷപ്പ് ഒഴിഞ്ഞു.
സപ്തം. 19- ചോദ്യം ചെയ്യലിന് ഫ്രാങ്കോ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി.
സപ്തം. 20- ഫ്രാങ്കോയെ ജലന്ധര്‍ രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് വത്തിക്കാന്‍ നീക്കി.
സപ്തം. 21- ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: