ന്യൂദല്‍ഹി: ഗോവയില്‍ ഭരണ പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി. മുഖ്യമന്ത്രി മനോഹര്‍ പരീഖറിനെ ദല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചത്. എന്നാല്‍ നിലവില്‍ ഗോവയിലെ സഖ്യസര്‍ക്കാരിന് യാതൊരു പ്രശ്നവുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.
പരീഖര്‍ തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നും ബിജെപി ദേശീയ നേതൃത്വം അറിയിച്ചു. ഇടയ്ക്ക് കേന്ദ്ര ആയുഷ്മന്ത്രിയും മുന്‍ ഗോവ മുഖ്യമന്ത്രിയുമായ ശ്രീപാദ് നായിക്കിനെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അമേരിക്കയില്‍ ക്യാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പരീഖറിനെ പനിബാധിച്ചതിനെ തുടര്‍ന്നാണ് ദല്‍ഹിയിലേക്ക് മാറ്റിയത്. എയിംസില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പരീഖര്‍. നാല്‍പ്പതംഗ ഗോവ അസംബ്ലിയില്‍ 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ 14 എംഎല്‍എമാരുള്ള ബിജെപിയും മൂന്നുവീതം എംഎല്‍എമാരുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇരുപത് എംഎല്‍എമാരുടെ പിന്തുണയിലാണ് പരീഖര്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
പരീഖര്‍ ആശുപത്രിയിലായ സാഹചര്യത്തില്‍ സഖ്യകക്ഷികളെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസിനൊപ്പമുള്ള രണ്ട് എംഎല്‍എമാര്‍ വിദേശത്തേക്ക് പോയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ജന്നിഫര്‍ മോണ്സരാറ്റും ഫിലിപ് റോഡ്ഗ്രിഗസുമാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോയത്. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് എത്താന്‍ ശ്രമിക്കുകയാണ്.
അവിശ്വാസ നീക്കം വന്നാല്‍ കോണ്‍ഗ്രസിന് നിലവിലുള്ള വോട്ടുപോലും കിട്ടില്ലെന്നതാണ് സാഹചര്യം. അതിനിടെ ആശുപത്രിയില്‍ കഴിയുന്ന മനോഹര്‍ പരീഖര്‍ ഫോണിലൂടെ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെപ്പറ്റി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: