തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ചതിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതത്തെ രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഉപയോഗിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലൂടെ വ്യക്തമാകുന്നു. മതേതര കക്ഷി എന്ന നിലിയില്‍ സിപിഎം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയത് ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നതിന് ഉദാഹരണമാണ്.
നിയമവ്യവസ്ഥയനുസരിച്ച് സമരം നടത്തുന്നവര്‍ക്ക് ബിജെപി പിന്തുണ നല്കി. അതില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നു. ക്രൈസ്തവ ഹിന്ദു സംഘര്‍ഷങ്ങള്‍ക്കാണ് കോടിയേരി ശ്രമിക്കുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കി ഫ്രാങ്കോയൊടൊപ്പം നിന്ന് രാഷ്ട്രീയ മുതലെടുപ്പിനാണ് നീക്കം.
പി.കെ.ശശി എംഎല്‍എ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പോലീസിന് കൈമാറാത്തതിനാല്‍ കോടിയേരിക്കെതിരെ കേസെടുക്കണം. നിയമ മന്ത്രിയായ ബാലന് നിയമലംഘനത്തിന് കൂട്ട് നിന്നത് ശരിയായില്ല. ഇത്തരത്തില്‍ പരാതികള്‍ പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനമെടുത്താല്‍ ഭാവിയില്‍ കൊലപാതക കേസുകളും പാര്‍ട്ടി അന്വേഷിക്കാമെന്ന നിലപാടിലേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നവകേരള ലോട്ടറി തട്ടിപ്പാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ണ് മാഫിയ, പെണ്ണ് മാഫിയ, കള്ള് മാഫിയ എന്നിവയ്ക്ക് പിന്നാലെ പിരിവ് മാഫിയ കൂടി പ്രളയത്തിനു ശേഷം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സ്ത്രീശക്തി ലോട്ടറിയിലൂടെ 169.22 കോടി രൂപ ഇതിനകം ഖജനാവില്‍ എത്തി. ജവാന്മാരുടെ സംരക്ഷണത്തിനും ലോട്ടറി ഇറക്കി. ഈ ഇനത്തില്‍ കിട്ടിയ തുകയെല്ലാം വകമാറ്റി ചെലവഴിക്കുയാണ് ഉണ്ടായത്. നവകേരള ലോട്ടറിയുടെ സ്ഥിതിയും ഇത്തരത്തിലാകും.
പ്രളയദുരന്തവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ധനസഹായം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. ഈ തുകയെല്ലാം സര്‍ക്കാര്‍ കൊള്ളയടിക്കാനുള്ള നീക്കത്തിലാണെന്നും ശ്രിധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: