ആലപ്പുഴ: സാലറി ചലഞ്ച് ഗുണ്ടാ പിരിവായി മാറുന്നു, പോലീസ് സേനയില്‍ അസംതൃപ്തി വ്യാപകം. പോലീസുകാര്‍ നല്കുന്ന വിസമ്മതപത്രം വാങ്ങേണ്ടെന്ന് ഉന്നതപോലീസ് അധികാരികളുടെ നിര്‍ദേശം. പോലീസുകാരില്‍ നിന്നും നിര്‍ബന്ധമായും പണം പിരിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ പലരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്കാന് കഴിയില്ലെന്ന വിസമ്മതപത്രം നല്‍കിയെങ്കിലും സ്വീകരിക്കുന്നില്ല. ജില്ലാ പോലീസ് മേധാവികള്‍ എസ്എച്ച്ഒമാരുടെ യോഗം പ്രത്യേകം വിളിച്ച് ചേര്‍ത്ത് ആരുടെയും വിസമ്മതപത്രം വാങ്ങേണ്ടെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഇത്തരത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് ജില്ലാ പോലീസ് മേധാവി ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്.
ഇതിനകം വിസമ്മതപത്രം നല്‍കിയവരുടെ പട്ടികയും പ്രത്യേകം ശേഖരിച്ച് തുടങ്ങി. ഇവര്‍ക്കെതിരെ പകപോക്കല്‍ നടപടിയുണ്ടാകാനാണ് സാധ്യത. ഇവരുടെയും വിസമ്മതപത്രം സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. തങ്ങള്‍ വിസമ്മതപത്രം നല്‍കിയെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് മാര്‍ഗങ്ങളും ഇല്ല, ഇതോടെ ഉന്നതരുടെ നോട്ടപ്പുള്ളിയായത് കൂടാതെ ശമ്പളം സര്‍ക്കാര്‍ കൊണ്ടുപോകുകയും ചെയ്യുമെന്ന ദുരവസ്ഥയിലാണ് പോലീസുകാര്‍.
വിസമ്മതപത്രം സ്വീകരിക്കാതായതോടെ സാധാരണക്കാരായ പോലീസുകാര്‍ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഇന്നു വരെ വിസമ്മതപത്രം നല്കാന് ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെങ്കിലും ഫലത്തില്‍ ഇത് നടപ്പാകുന്നില്ല. ഓരോ സ്റ്റേഷനിലും വിസമ്മതപത്രം ഒന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത എസ്എച്ച്ഒമാരില്‍ അടിച്ചേല്‍പ്പിച്ചതോടെ പോലീസ് സേനയില്‍ അസംതൃപ്തി വ്യാപകമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: