പീരുമേട്: പ്രളയത്തിന് മുമ്പും ശേഷവും ഉയര്‍ന്നുനിന്ന പച്ചക്കറിയുടെ വില കുറയുന്നു. മധ്യകേരളത്തിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്ന കമ്പം, തേനി മാര്‍ക്കറ്റുകളില്‍ ആവശ്യത്തിലധികം പച്ചക്കറി എത്തുന്നുണ്ടെങ്കിലും വാങ്ങാന്‍ ആളെത്തുന്നത് കുറഞ്ഞതോടെ വില ഇടിയുകയാണ്.തക്കാളി, മുരിങ്ങ എന്നിവ വാങ്ങാന്‍ ആളില്ലാതെ വന്നതോടെ കര്‍ഷകര്‍ വിളവെടുക്കുന്നതും നിര്‍ത്തി.
തേനിയിലെ മൊത്ത മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ആറ് രൂപ വിലയുള്ളപ്പോള്‍ കമ്പത്ത് ഇതിന്റെ ചില്ലറ വില്‍പ്പന 10 രൂപയ്ക്കാണ്. സമാനമാണ് ബീറ്റ്റൂട്ടിന്റെയും വെണ്ടക്കയുടെയും വിലകള്‍. പാവയ്ക്ക- മൂന്ന് (അഞ്ച്), സവോള 15 (20), പടവലം 8 (12), ഉള്ളി 15 (20), കാബേജ് എട്ട് (15), മത്തങ്ങ നാല് (ആറ്), പച്ചമുളക് 30 (40), ബീന്‍സ്, 18 (30), ക്യാരറ്റ് 20 (30), മുരിങ്ങ 10 (15), കത്രിക്ക 15 (20), കോവയ്ക്കാ 14 (20), വെളുത്തുള്ളി 25 (30) എന്നിങ്ങനെയാണ് തേനിയിലെ മൊത്തവില (കമ്പത്തെ ചില്ലറവില ബ്രാക്കറ്റില്‍).
ദിവസവും ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്നിരുന്നത് നിരവധി ലോഡ് പച്ചക്കറിയായിരുന്നു. പ്രളയത്തിന് ശേഷം വഴികള്‍ പലതും പഴയ അവസ്ഥയില്‍ ആകാത്തത് ഇപ്പോഴും കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. ആവശ്യക്കാര്‍ വിളിക്കുന്നുണ്ടെങ്കിലും വലിയ ലോറികളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയാണ്.
ഇത്തവണ മികച്ച വേനല്‍മഴ ലഭിച്ചതിനാല്‍ തേനി ജില്ലയിലടക്കം കര്‍ഷകര്‍ക്ക് മികച്ച വിളവാണ് ലഭിച്ചത്. പക്ഷേ ഇത് വിറ്റ് ജീവിതം കരുപ്പിടിപ്പിക്കാനായില്ല എന്ന നിരാശയാണ് കര്‍ഷകര്‍ക്കുള്ളത്. മണ്ണില്‍ വിയര്പ്പൊഴുക്കുന്നതിനുള്ള തങ്ങളുടെ കൂലി പോലും നിലവില്‍ ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതി പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: