തിരുവനന്തപുരം: കേരള ട്രേഡ് സെന്ററിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ വിവാദ വ്യവസായി കെ.എന്‍. മര്സൂഖിനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും. കൊച്ചി സ്വദേശി ഗിരീഷ് ബാബു എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്. കേരള ട്രേഡ് സെന്ററിന്റെ പേരില്‍ ഫ്ളാറ്റുകളും ഓഫീസുകളും വില്‍പ്പന നടത്തിയതിലൂടെ കള്ളപ്പണം കൈമാറിയെന്നും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് നടപടിയാരംഭിച്ചത്.
ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ പേരില്‍ കേരള ട്രേഡ് സെന്റര്‍ നിര്‍മാണത്തിന്റെ പേരില്‍ ഫ്ളാറ്റുകള്‍ കൈമാറാന്‍ നടത്തിയ 11 ഇടപാടുകളിലായി ഏകദേശം 20 കോടിയുടെ ഇടപാടുകള്‍ നടന്നതായും ഇതില്‍ അഞ്ചുകോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്നുമാണ് പരാതി. ഫ്ളാറ്റ് ഇടപാടില്‍ തുക കുറച്ചു കാണിച്ചതടക്കം 10 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നു പറയുന്നു. 10 കോടിയില്‍ താഴെ നിര്‍മാണചെലവ് കണക്കാക്കിയ ട്രേഡ് സെന്ററിന്റെ നിര്‍മാണത്തിന് 30 കോടിയലധികം ചെലവായതായി കാട്ടി പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്. കെ.എന്‍. മര്‍സൂഖ്, സഹോദരന് കെ.എന്‍. ഫസര്‍, നോവല്‍റ്റി ഗ്രൂപ്പ് ഉടമ ഇ.പി. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പരാതി. തട്ടിപ്പുപണം കൊണ്ട് മര്‍സൂഖും ഫസറും ഷാര്‍ജയില്‍ ‘ഫോര്‍മോസ്റ്റ്’ എന്ന ടെക്സ്റ്റയില്‍ സ്ഥാപനം ആരംഭിച്ചതായും വൈറ്റില എസ്എ റോഡില്‍ വസ്തുക്കളും കെട്ടിടവും വാങ്ങിയതായും ഇ.പി. ജോര്‍ജ് യുഎഇയില്‍ ടെക്സ്റ്റയില്‍ ബിസിനസ്സ് തുടങ്ങിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. മര്‍സൂഖിന്റെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയ എന്‍ഫോഴ്സ്മെന്റ് മര്‍സൂഖിന്റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: