കോട്ടയം: ഒന്നാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആസ്ഥാനമായ ജലന്ധര്‍ രൂപതയിലെത്തിയത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഫ്രാങ്കോയുടെ മൊഴിയെടുക്കാനെത്തിയ പോലീസിന് കയ്പ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്.
ആഗസ്റ്റ് 13ന് രൂപതാ ആസ്ഥാനത്ത് സംഘം എത്തുന്നതിന് മുമ്പേ ബിഷപ്പ് പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ചണ്ഡീഗഡിലേക്ക് കടന്നു. പകല്‍ മുഴുവന്‍ കാത്തിരുന്ന ശേഷം അന്വേഷണ സംഘം പഞ്ചാബ് പോലീസ് മുഖേന ബന്ധപ്പെട്ട് രാത്രി എട്ടു മണിയോടെ ബിഷപ്പിനെ തിരിച്ച് വിളിപ്പിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കില്ലെന്ന ഉറപ്പിലാണ് അന്ന് ബിഷപ്പ് മടങ്ങിവന്നതെന്നാണ് പുറത്തായ വിവരം.
ബിഷപ്പിന്റെ മടങ്ങിവരവ് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ രൂപതയുടെ സുരക്ഷാ ചുമതലയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനം നടക്കുമ്പോള്‍ പഞ്ചാബ് പോലീസ് കാഴ്ചക്കാരായി നിന്നു. തുടര്‍ന്ന് ബിഷപ്പിനെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ ഒരു മറുപടിയും കൊടുത്തില്ല. ഒടുവില്‍ പോലീസ് ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ മാത്രം വാങ്ങി വിമാനമിറങ്ങി.
നാട്ടില്‍ മടങ്ങിയെത്തിയ ശേഷം അന്വേഷണ സംഘം രണ്ടാംഘട്ട അന്വേഷണം തുടങ്ങി. ബിഷപ്പിനെതിരെ പര്യാപ്തമായ കൂടുതല്‍ തെളിവുകളും മൊഴികളും സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലുണ്ടായ പ്രളയത്തില്‍ അന്വേഷണം മുങ്ങിപ്പോയെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ വിശ്വസിച്ചത്. എന്നാല്‍ അന്വേഷണ സംഘം രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റിന് പര്യാപ്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടും തടസ്സമായത് രാഷ്ടീയ തീരുമാനമായിരുന്നു. ഇതിനിടയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും ശ്രമിച്ചു. ഇത് അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമായിട്ടാണ് വിലയിരുത്തിയത്.
ഇതിനിടയില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചതോടെ ബിഷപ്പിനെ വിളിച്ചുവരുത്താന്‍ പോലീസ് നിര്‍ബന്ധിതരായി. ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയ കൃത്യമായ തെളിവുകള്‍ക്ക് മുന്നില്‍ ബിഷപ്പിന് മറുപടിയില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: