തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ചതിനു പിന്നില്‍ സിപിഎം എന്ന് വ്യക്തമാകുന്നു. പാര്‍ട്ടി പത്രത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ ലേഖനം ഇതിനെ സാധൂകരിക്കുന്നു.
എല്‍ഡിഎഫ് ഭരണ കാലത്ത് ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൂജാരിയായാലും കുറ്റം ചെയ്താല്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ കോടിയേരി കന്യാസ്ത്രീ പരാതി നല്കി 80 ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തത് സംബന്ധിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ കയറിയ ഉടനെ ജിഷ കേസുള്‍പ്പെടെയുള്ളവ അന്വേഷിച്ച് വൈകാതെ പ്രതിയെ പിടികൂടിയെന്നും കോടിയേരി ആര്‍ജവം കൊള്ളുന്നു. ഈ ആര്‍ജവം രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ ചോര്‍ന്നു പോയോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നുണ്ട്. സംഘടിത വോട്ട് ബാങ്ക്വിട്ട് കളിക്കാന്‍ പാര്‍ട്ടി തയാറല്ലാത്തതിനാലാണ് ആരോപണ വിധേയനായ മുന്‍ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വൈകിയത്.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ക്രൈസ്തവ സഭയുടെ ആശീര്‍വാദമില്ലാതെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പച്ച തൊടില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സിപിഎമ്മിന്റെ വിജയമുറപ്പിക്കുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വാസവന്റെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങളാണ് കോടിയേരിയിലൂടെ പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: