കോട്ടയം: പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റിന് വഴിത്തിരിവായത് കന്യാസ്ത്രീകളുടെ 14 ദിവസത്തെ സമരം. കേസ് അട്ടിമറിക്കപ്പെടുമെന്ന ഘട്ടമെത്തിയതോടെയാണ് സപ്തംബര്‍ 8 മുതല്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരവുമായി രംഗത്ത് വന്നത്. കത്തോലിക്കാസഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്ത് എത്തുന്നത്.
കേസന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമായിരുന്നു സഭാനേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് നീതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷന് സമീപം സമരമാരംഭിച്ചത്.
സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിച്ചതോടെ സഭാനേതൃത്വം അങ്കലാപ്പിലായി. സമരം മുന്നോട്ട് പോയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. സര്‍ക്കാരിനും സഭയ്ക്കുമെതിരെയുള്ള സമരവുമായി ഇത് വളര്‍ന്നതോടെ ജനപിന്തുണയേറി. ഇതോടെ ബിഷപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന നിലപാടിലേക്ക് അന്വേഷണ സംഘത്തിനും എത്തേണ്ടിവന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി പോലീസ് അട്ടിമറിച്ചെന്ന ആരോപണമാണ് സമരസമിതി തുടക്കം മുതലേ ഉന്നയിച്ചിരുന്നത്. ലൈംഗികപീഡന കേസുകളില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്നാണ് അന്വേഷണ സംഘത്തിനെതിരെ സമരസമിതി ഉയര്‍ത്തിയത്.
ബിഷപ്പിന്റെ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കന്യാസ്ത്രീ സമരത്തിനെതിരെ രംഗത്ത് വന്നത്. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് പറഞ്ഞ് സഭാനേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള നീക്കമായിരുന്നു കോടിയേരി നടത്തിയത്. എന്നാല്‍ കോടിയേരിയുടെ പ്രസ്താവനക്കെതിരെ സിപിഎമ്മില്‍ നിന്നുപോലും ശക്തമായ എതിര്‍പ്പുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: