കൊച്ചി: സമയം ഇന്നലെ ഉച്ചയ്ക്ക് 1.25. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവന്ന നിമിഷം. അപ്പോള്‍ കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം നടക്കുന്ന സമരപ്പന്തലില്‍ ആവേശത്തിരയുയര്‍ന്നു. സമരാനുകൂലികളും മാധ്യമപ്രവര്‍ത്തകരും എല്ലാം വേദിയിലിരിക്കുന്ന കന്യാസ്ത്രീകളുടെ അടുത്തേക്ക്. സമരം വിജയിച്ചതിന്റെ ചാരിതാര്‍ഥ്യത്താല്‍ മുദ്രാവാക്യം വിളികളുയരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കന്യാസ്ത്രീകളുടെ സമീപത്തേക്ക് ചെല്ലാനാവാത്ത വിധം ആഹ്ലാദം തിരതല്ലുന്ന ഹൃദയവുമായി കന്യാസ്ത്രീകളെ പിന്തുണച്ചെത്തിയവരുടെ തിരക്കായിരുന്നു അവര്‍ക്ക് അരികില്‍. ഇതിനിടയില്‍ കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ ആരോ കത്തിച്ചു നല്കിയ ആരതിയുഴിയല്‍. കന്യാസ്ത്രീകളുടെ പ്രതികരണം തേടി ദേശീയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്ക്. പതിനഞ്ചുമിനിട്ടോളം നീണ്ടുനിന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ മൈക്കിലൂടെയുള്ള അനൗണ്‍സ്മെന്റ്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല എന്ന്. അതോടെ ആവേശത്തിര തെല്ലൊന്നടങ്ങി.
അത്യന്തം ഉദ്യോഗഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇന്നലെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കടന്നുപോയത്. ഇന്നലെ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ പോലീസ് ബിഷപ്പിന് അനുകൂലമായി നടപടി സ്വീകരിക്കുമോ എന്ന ആശങ്ക കന്യാസ്ത്രീകള്ക്കുണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നലെ അവരുടെ ആദ്യ പ്രതികരണം. കോടിയേരി ബാലകൃഷ്ണന് സമരത്തെ എതിര്ത്തുസംസാരിച്ചതും അവരുടെ പ്രതീക്ഷ ഇല്ലാതാക്കിയിരുന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരുടെ പ്രസംഗത്തിനിടയില്‍ ആണ് അറസ്റ്റ് വാര്‍ത്തയെത്തുന്നത്. അറസ്റ്റ് സ്ഥിരീകരിച്ചില്ലെങ്കിലും അതുണ്ടാകുമെന്ന രീതിയിലുള്ള ചലനങ്ങളായിരുന്നു പിന്നീട് സമരപ്പന്തലില്‍ കണ്ടത്. ഇതിനിടയില്‍ വേദിയിലുള്ള സിസ്റ്റര്‍ അനുപമയുടെ അടുത്തേക്ക് അച്ഛന് വര്‍ഗീസ് എത്തുന്നു. മകളെ ചേര്‍ത്തണച്ച് ആ പിതാവ് വിതുമ്പിയപ്പോള്‍ മാധ്യമഫോട്ടോഗ്രാഫര്മാരുടെ ഫ്ളാഷ് ലൈറ്റുകള്‍ തുരുതുരെ മിന്നി. സമരം വിജയിച്ചുവെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍ സമരത്തിന് പിന്തുണയുമായെത്തിയവര്‍ കവിതയും പാട്ടുമൊക്കെയായി സന്തോഷം പരസ്പരം പങ്കിട്ടു.
നിരാഹാരമനുഷ്ഠിച്ചിരുന്ന സ്റ്റീഫന്‍ മാത്യു എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു സമരക്കാര്‍ സ്വീകരിച്ചത്. നിരാഹാരം അനുഷ്ഠിച്ചിരുന്ന അഡ്വ. ജോസും അലോഷ്യ ജോസഫും സമരപ്പന്തലില്‍ എത്തി. ഡോ. പി. ഗീതയായിരുന്നു സമരപ്പന്തലില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നിരാഹാരമിരുന്നത്. വരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള, പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മഹാദേവന്, എഴുത്തുകാരന് അംബികാസുതന്‍ മങ്ങാട്, സാമൂഹ്യപ്രവര്‍ത്തകന്‍ ജേക്കബ് വടക്കുംഞ്ചേരി തുടങ്ങി നിരവധി പേര് വേദിയിലെത്തി സമരത്തെ അഭിനന്ദിച്ചു.
അറസ്റ്റ് സംബന്ധിച്ച ആദ്യ വാര്‍ത്ത വന്നുകഴിഞ്ഞ് സമയം കടന്നുപോകുമ്പോള്‍ പിന്നെയും സമരപ്പന്തലില്‍ ആശങ്കയുടെ നിമിഷങ്ങള്‍. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകളും ആകെ പരിഭ്രമത്തില്‍. ബിഷപ്പിന്റെ അറസ്റ്റ് നടപടി ക്രമങ്ങളിലേക്ക് പോലീസ് കടക്കുന്നുവെന്ന വാര്‍ത്ത കന്യാസ്ത്രീകള്‍ക്ക് വീണ്ടും ആശ്വാസം നല്കുന്നു. ആറുമണി ആവാറായിട്ടും അറസ്റ്റ് ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുറവിലങ്ങാടുനിന്ന് സമരത്തിനെത്തിയ നാല് കന്യാസ്ത്രീകള്‍ തിരികെ മഠത്തിലേക്ക് മടങ്ങാനൊരുങ്ങി. പോകുന്നതിന് മുമ്പ് നിറമിഴികളോടെ അവര്‍ തങ്ങള്‍ക്ക് പിന്തുണയുമായെത്തിയവര്‍ക്ക് നന്ദി പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റുചെയ്തില്ലെങ്കില്‍ നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇനി ഒറ്റയ്ക്കല്ല എന്ന് സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ ഒന്നടങ്കം പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് സന്ധ്യയോടടുത്തിട്ടും രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് സമരം വീണ്ടും ആരംഭിച്ചു.
ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ നിന്ന് മേനക വരെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുനടത്തി. സമര ചരിത്രത്തില്‍ പുതിയൊരധ്യായം കൂടി എഴുതിച്ചേര്‍ത്തിട്ടാണ് കന്യാസ്ത്രീകള്‍ ഇന്നലെ സമരപ്പന്തലില്‍ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: