ന്യൂദല്‍ഹി: വിശാല പ്രതിപക്ഷ ഐക്യമെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് വിലങ്ങുതടിയായി ബിഎസ്പിയും മായാവതിയും. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി പുതിയ സഖ്യകക്ഷികളെ ബിഎസ്പി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ബിഎസ്പി നേതാവിന്റെ നിലപാട്.
ഛത്തീസ്ഗഡില്‍ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗിയുമായി ബിഎസ്പി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിരിക്കുകയാണ്. 90 അംഗ നിയമസഭയില്‍ 35 സീറ്റുകളില്‍ ബിഎസ്പിയും 55 സീറ്റില്‍ അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസും മത്സരിക്കും. ജോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരരംഗത്തിറങ്ങാനാണ് സഖ്യത്തിന്റെ തീരുമാനമെന്ന് മായാവതി അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നു പരാജയങ്ങളേറ്റുവാങ്ങിയ കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ തീര്‍ത്തും ഇല്ലാതാക്കുന്നതാണ് ബിഎസ്പിയുടെ മൂന്നാംമുന്നണി.
മധ്യപ്രദേശിലും കോണ്ഗ്രസ്സിനൊപ്പമില്ലെന്ന് മായാവതി പ്രഖ്യാപിച്ചു കഴിഞ്ഞു. 22 സീറ്റുകളിലേക്ക് മായാവതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിതര ശക്തിയായി മധ്യപ്രദേശില്‍ മത്സരിക്കാനാണ് മായാവതിയുടെ നീക്കം. രാജസ്ഥാനിലും കോണ്ഗ്രസ്സിനൊപ്പമില്ലെന്ന് മായാവതി വ്യക്തമാക്കിക്കഴിഞ്ഞു.
തനിച്ച് മത്സരിക്കാനാണ് താല്‍പ്പര്യമെന്നാണ് മായാവതി നല്കുന്ന സൂചന. ഇടതു പാര്‍ട്ടികളും ജെഡിഎസും മായാവതിക്കൊപ്പം രാജസ്ഥാനില്‍ നില്ക്കും. മൂന്നു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്സിന്റെ വിജയസാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് മായാവതിയുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: