പാലക്കാട്: കേരളത്തെ പിടിച്ചുകുലുക്കിയ മഹാദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സ്വന്തം ജീവന് പോലും മറന്ന് പ്രവര്‍ത്തിച്ചവരാണ് സേവാഭാരതിയെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ സേവാഭാരതി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരൊക്കെ തമസ്ക്കരിച്ചാലും സേവാഭാരതിയെ കേരളജനത നെഞ്ചോട് ചേര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ കേരളം അനുഭവിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹായതയാണ്. സന്നദ്ധ സംഘടനകളും കേന്ദ്രസേനയും രംഗത്തിറങ്ങിയില്ലായിരുന്നെങ്കില്‍ മരണസംഖ്യ പതിന്മടങ്ങാവുമായിരുന്നു.
350 വള്ളങ്ങളുമായാണ് കേരളത്തിലെ വിവിധ കടലോരങ്ങളില്‍ നിന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തിയത്.വിവിധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സേവാഭാരതി മാത്രമാണ് സംസ്ഥാനത്ത് ആസൂത്രിതമായി പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയ തിമിരം ബാധിച്ച ചിലര്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം തടയുവാനും ശ്രമിച്ചു. 422 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സേവാഭാരതി നേരിട്ട് നടത്തി. 650 ആരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചത്.
ജപ്പാനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാറിന്റെ കുത്തഴിഞ്ഞ സംവിധാനത്തില്‍ മനംമടുത്ത് സേവാഭാരതിക്കൊപ്പമാണ് പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ ആഹ്വാനമനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ സഹായമാണുണ്ടായത്.
സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നടപടികളാണ് ദുരന്തത്തിന് കാരണമായതെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിട്ട. ജില്ലാ ജഡ്ജിയും സേവാഭാരതി ജില്ലാ പ്രസിഡന്റുമായ എം.ആര്. ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കുടുംബ പ്രബോധന്‍ പ്രമുഖ് എം. മുകുന്ദന്, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, വിഭാഗ് സേവാപ്രമുഖ് കെ. സുധീര്‍,ജില്ലാ സംഘചാലക് എന്‍. മോഹന്‍കുമാര്‍, ജില്ലാ സഹസംഘചാലക് ജിനചന്ദ്രന്, എം. അരവിന്ദാക്ഷന്, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ഡോ. ശ്രീരാം ശങ്കര്‍, ജില്ല സേവാപ്രമുഖ് സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: