തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗീയമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി മന്ത്രിമാര്‍. ദേശാഭിമാനിയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് കോടിയേരി നടത്തിയത്.
കന്യാസ്ത്രീകളുടെ സമരം വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന കോടിയേരിയുടെ വാദം മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കുന്ന മന്ത്രി ഇ.പി. ജയരാജന് തള്ളി. സര്‍ക്കാര്‍ ഇരയ്ക്കൊപ്പവും സമരം ചെയ്യുന്ന കന്യാസ്ത്രീക്കൊപ്പവുമാണെന്ന് ജയരാജന് ഉറപ്പിച്ചു പറഞ്ഞു. കോടിയേരിയുടെ ലേഖനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോടു തന്നെ ചോദിച്ചാല്‍ മതിയെന്നായിരുന്നു ജയരാജന്റെ മറുപടി.
കന്യാസ്ത്രീകളുടെ സമരം വര്‍ഗീയ ലക്ഷ്യത്തോടെയല്ലെന്നാണ് മന്ത്രി മെഴ്സിക്കുട്ടിയമ്മ കോടിയേരിയുടെ ലേഖനത്തിനെതിരെ പ്രതികരിച്ചത്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് അവര്‍ സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു സമരത്തില്‍ നിരവധി പേര് പങ്കെടുക്കും. അവരെക്കുറിച്ചല്ല നോക്കേണ്ടത്. സമരത്തിന്റെ ലക്ഷ്യങ്ങളാണ് പ്രധാനം എന്നാണ് കോടിയേരിയെ മെഴ്സിക്കുട്ടിയമ്മ തിരുത്തിയത്.
പാര്‍ട്ടി സെക്രട്ടറി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് അടുത്തകാലത്തായി വര്‍ധിക്കുകയാണ്. ഇത് തുറന്ന അഭിപ്രായപ്രകടനങ്ങളില്‍ വരെ എത്തിയിട്ടുണ്ട്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭിപ്രായം അല്ല പാര്‍ട്ടിക്ക്. കേന്ദ്രം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് കളിക്കുകയാണെന്നാണ് കോടിയേരിയുടെ നിലപാട്. ഏറ്റവും ഒടുവില്‍ യുഎഇ സഹായവുമായി ബന്ധപ്പെട്ടും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായി.
പ്രളയദുരന്തവുമായി ബന്ധപ്പെട്ട് യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം മുസ്ലിം രാഷ്ട്രമായതിനാല്‍ ആര്‍എസ്എസ് ഇടപെട്ട് തടഞ്ഞെന്നായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം. പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളുകയും ഇത്തരം അഭിപ്രായങ്ങള്‍ വര്‍ഗീയത ഉടലെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പ്രതികരണത്തില്‍ നിന്നും സിപിഎമ്മില്‍ അവസാനിച്ചെന്ന് പറഞ്ഞിരുന്ന വിഭാഗീയത വര്‍ഗീയ രൂപത്തില്‍ തിരികെ എത്തുന്നു എന്ന് വ്യക്തമാകുന്നു. കന്യാസ്ത്രീകളെ അധിഷേപിച്ച് എഴുതിയ ലേഖനം സഭയിലെ അംഗമായ മന്ത്രിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതിനാലാണ് പരസ്യമായി പ്രതികരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: