കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് ക്ലബിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. പോലീസ് ക്ലബില്‍ നിന്ന് പാല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. 11 മണിയോടെ കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു മണിക്കൂറോളം നിരീക്ഷണത്തില്‍ വച്ചതിന് ശേഷമാണ് വിട്ടയക്കുന്നത്. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചക്ക് മുന്‍പ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ട് തവണ നടത്തി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നത്. ഇന്നലെ രാത്രി നടത്തിയ വൈദ്യ പരിശോധനയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടെത്തിയിരുന്നു. ഇസിജിയിലും നേരിയ വ്യതിയാനം കണ്ടിരുന്നു
അതേസമയം ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങട്ടെ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: