പാരീസ്: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാന്തിന്റെ വെളിപ്പെടുത്തല്‍ ഫ്രഞ്ച് സര്‍ക്കാര്‍ തള്ളി. ഇന്ത്യയ്ക്ക് ഗുണനിലവാരമുള്ള വിമാനങ്ങള്‍ നല്‍കുകയെന്നത് മാത്രമാണ് ഫ്രാന്‍സിന്റെ ഉത്തരവാദിത്തമെന്നും കരാറില്‍ കമ്പനികളെ പങ്കാളികളാക്കുന്നതില്‍ സര്‍ക്കാരിനോ പ്രധാനമന്ത്രിയ്ക്കോ പങ്കില്ലെന്നും ഫ്രാന്‍സ് വിശദീകരിച്ചു.
കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം ഫ്രാന്‍സിലെ കമ്പനികള്‍ക്കാണ്. ഇന്ത്യയുടെ പ്രതിരോധ നയം അനുസരിച്ച് ഇന്ത്യയിലെ കമ്പനികളില്‍ ഏറ്റവും അംഗീകാരമുള്ളവയെ അവര്‍ക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാം. അതിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് അംഗീകാരം നല്‍കുകയും ഔദ്യോഗികമായി കരാറുമായി സഹകരിക്കുകയുമാണ് പതിവ് – ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരിച്ചു.
റാഫേല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യയാണെന്നും അതില്‍ ഫ്രാന്‍സിന് മറ്റ് വഴികളില്ലായിരുന്നെന്നുമായിരുന്നു ഒലാന്തിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: