കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. കോടതിയിലോ ജയിലിലോ പോകാതെ ബിഷപ്പിന് ആശുപത്രിയില്‍ സുഖവാസത്തിനുള്ള ആസൂത്രണമാണ് സംസ്ഥാനത്ത് ചിലര്‍ നടത്തുന്നത്. കേസില്‍ പ്രതിയായ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് കേരള സര്‍ക്കാരിന്റെ ധീരതയാണോ, അറസ്റ്റ് വൈകിയത് കീഴടങ്ങലാണോ, വിജയം കന്യാസ്ത്രീ സമരത്തിന്റേതോ ക്രമസമാധാന പാലനത്തിന്റേതോ തുടങ്ങിയ ചര്‍ച്ചകള്‍ക്കിടെയാണ് ഗുജറാത്തില്‍നിന്ന് സഞ്ജീവ് ഭട്ടിന്റെ കേസ് വരുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥന് നിരപരാധിയെ മയക്കുമരുന്നു കേസില്‍ കുടുക്കിയതിന് അറസ്റ്റലയതാണ് സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് സംഭവം. പക്ഷേ, സഞ്ജീവ് ഭട്ട്, കടുത്ത നരേന്ദ്ര മോദി വിരുദ്ധനായതിനാല്‍ മനുഷ്യാവകാശ വര്ത്തമാനക്കാര് മുഴുവന്‍ കുറ്റക്കാരനായ ഭട്ടിനൊപ്പമാണ്. യഥാര്‍ഥത്തില്‍ ആരാണ് സഞ്ജീവ് ഭട്ട്. അഡ്വ. ശങ്കു.ടി. ദാസ് എഴുതുന്നു:
” 2018 സെപ്തംബര്‍ അഞ്ചിന് വാര്‍ത്തയുണ്ടായിരുന്നു: സഞ്ജീവ് ഭട്ടിനെ മയക്കുമരുന്ന് കേസില്‍ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു.
ഏഴിലെ വാര്‍ത്ത: റിമാന്‍ഡ് ഹര്‍ജി തള്ളി; സഞ്ജീവ് ഭട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസം കഴിഞ്ഞ് സെപ്തംബര്‍ 11ന് വീണ്ടും വാര്‍ത്ത: ഗുജറാത്ത് ഹൈക്കോടതി ഭട്ടിനെയും സഹ കുറ്റവാളി ഐ.ബി വ്യാസിനെയും 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
‘നിസാര’ കേസ് ആണ്:- സുമേര്‍ സിംഗ് രാജ്പുരോഹിത് എന്നൊരു വക്കീലുണ്ടായിരുന്നു. അയാള്‍ക്ക് മുന്‍ ഹൈക്കോടതി ജഡ്ജി ആര്.ആര്. ജെയിന് എന്നയാളുടെ സഹോദരിയുമായി ഒരു വസ്തു തര്‍ക്കം ഉണ്ടായിരുന്നു. രാജ്പുരോഹിതിനെ ഭീഷണിപ്പെടുത്താനും സഹോദരിയുടെ വസ്തുവില്‍ നിന്ന് അയാളെ കുടിയൊഴിപ്പിക്കാനും ആര്. ആര്. ജെയിന് തന്റെ സ്വാധീനം ഉപയോഗിച്ചു. അങ്ങനെ കാശ് കൊടുത്താല്‍ എന്തും ചെയ്യുന്ന അന്നത്തെ ബനസ്കന്ത ഡിസിപി: സഞ്ജീവ് ഭട്ടിനെ കൊണ്ട് രാജ്പുരോഹിതിനെ ഒരു കള്ളക്കേസില്‍ കുടുക്കിച്ചു.
ഇല്ലാത്ത കേസില്‍പ്പെടുത്തി ആളുകളെ വേട്ടയാടുന്നതില്‍ എക്സ്പെര്‍ട്ട് ആണല്ലോ ഭട്ട്. രാജ്പുരോഹിത് താമസിച്ചിരുന്ന പാലന്പുരയിലെ ഹോട്ടല്‍ മുറിയില്‍ ഒന്നേകാല്‍ കിലോ ഓപിയം കൊണ്ട് വെച്ചിട്ട് ആളെയങ് അകത്താക്കി പെരുമാറി.
1996ല്‍ നടന്ന ഈ കേസിന്റെ പേരിലാണ് ‘ആദര്‍ശധീരനെ’ ഫാസിസ്റ്റ് നിയമ സംവിധാനം ഇപ്പോഴും വിടാതെ പീഡിപ്പിക്കുന്നത്.
കേസില്‍ ഭട്ടും മറ്റൊരു പോലീസുകാരന് ആയ ഐ.ബി. വ്യാസും ജഡ്ജി ആര്.ആര്. ജെയിനും അടക്കം ഏഴ് പ്രതികളുണ്ട്.
ഏഴു പേരും നിലവില്‍ ജയിലിലാണ്.
ബാക്കിയുള്ളവര്‍ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതിവായി വിമര്‍ശിക്കുന്നവര്‍ അല്ലാത്തോണ്ട് ആ അറസ്റ്റിനൊന്നും വേണ്ടത്ര വാര്‍ത്താ പ്രാധാന്യം കിട്ടിയില്ല എന്നേയുള്ളൂ.
മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മാത്രമാണല്ലോ കുറ്റം ചെയ്താലും അറസ്റ്റ് ചെയ്യാന്‍ പാടാത്ത തരം പ്രത്യേക ക്രിമിനല്‍ പരിരക്ഷ.
ഒരാളുടെ യോഗ്യതയും പോരായ്മയും അല്ല, മോദിയോടുള്ള സമീപനം ആണ് അവരെ നല്ലവരും കെട്ടവരുമായി തരംതിരിക്കാന്‍ മാനദണ്ഡം.അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഫാസിസ്റ്റ് വിരുദ്ധ പോരാളി ആയി ചിത്രീകരിക്കപ്പെടുന്ന സഞ്ജീവ് ഭട്ട്.
”ഗുജറാത്തിലെ ഹിന്ദുക്കള്‍ക്ക് ഗോധ്രാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം എന്ന് മോദി പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസ്താവിച്ചു” എന്ന പെരും നുണയാണ് അയാളെ ശ്രദ്ധേയനാക്കിയത്- ക്ലെയിം ടു ഫെയിം.
ഗോധ്രാനന്തര ക്രമസമാധാന സാഹചര്യം വിലയിരുത്താന്‍ മോദി വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ട് പോലുമില്ല എന്ന് പിന്നീട് തെളിഞ്ഞതാണ്.
അത്,അന്നത്തെ ഡിജിപി ആര്.സി ചക്രവര്‍ത്തി തന്നെ സ്ഥിരീകരിച്ചിരുന്നു.
മാത്രമല്ല താന്‍ ഭട്ടിനെ യോഗസ്ഥലത്തേക്ക് ഔദ്യോഗിക വാഹനത്തില്‍ അനുഗമിച്ചു എന്നത് നുണയാണെന്നും, താന്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നെന്നും, ഉണ്ടെന്ന് പറയാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്ജുന് മോദ്വാടിയയുടെ വസതയിലേക്ക് കൂട്ടി കൊണ്ടു പോയി ഭട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നും അയാളുടെ ഔദ്യോഗിക ഡ്രൈവര്‍ കെ.ഡി. പന്ത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന് മൊഴിയും നല്‍കിയിരുന്നു.
എല്ലാ അന്വേഷണ ഏജന്‍സികളും ഭട്ടിന്റെ ആരോപണം കെട്ടിച്ചമതും രാഷ്ട്രീയ പ്രേരിതവും അസത്യവുമാണെന്ന് കണ്ടെത്തിയതാണ്.
സംഭവത്തെ പറ്റി നിഷ്പക്ഷ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി, സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും വായിക്കണം.
സഞ്ജീവ് ഭട്ട് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും, കലാപത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള ഇമെയിലുകള്‍ കൈമാറിയിരുന്നെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ള ആക്ടിവിസ്റ്റുകളും എന്‍.ജി.ഓകളും അയാള്‍ക്ക് എന്താണ് പറയേണ്ടതെന്ന് പഠിപ്പിച്ചു കൊടുത്തിരുന്നെന്നും കോടതി കണ്ടെത്തി.
എസ്ഐടിയെ കുറിച്ച് ഭട്ട് ഉന്നയിച്ച ആരോപണങ്ങളെ എല്ലാം പരമോന്നത കോടതി അടിസ്ഥാനരഹിതമെന്ന് കണ്ട് തള്ളി.
സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെയും അമിക്കസ് ക്യൂറിയെയും പോലും സ്വാധീനിക്കാനും അവയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുമായി മീഡിയ കാര്‍ഡ് കളിച്ച ഭട്ടിനെയും സംഘത്തെയും കോടതി കടുത്ത ഭാഷയില്‍ താക്കീത് ചെയ്തു.
ഭട്ടിന്റെ പെരുമാറ്റവും ചെയ്തികളും ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതല്ല എന്ന് നിരീക്ഷിച്ചു.
ഭട്ടിന്റെ സര്‍വീസ് ട്രാക്ക് റെക്കോര്‍ഡിനെ രണ്ടു കവിള് ആട്ടി തുപ്പിയാണ് സുപ്രീം കോടതി ആ കേസ് ബണ്ടില്‍ കെട്ടി വെയ്ക്കുന്നത്.
– 1990 ലെ പ്രഭുദാസ് വൈഷാനി കസ്റ്റഡി കൊലപാതക കേസില്‍ പ്രതിയായിരുന്നു അന്നത്തെ എസിപി ആയിരുന്ന ഭട്ട്.
– കസ്റ്റഡി പീഡനം, ക്രൂര മര്‍ദനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ട ഭട്ട് ആ കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
– 1998ലെ മറ്റൊരു കസ്റ്റഡി കൊലപാതക കേസിലും ഭട്ട് പ്രതിയായിരുന്നു.
– ഡിപ്പാര്‍ട്മെന്റ് തലത്തില്‍ മൂന്ന് എന്‍ക്വയറികള്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഭട്ടിനെതിരെ നടക്കുന്നുണ്ടായിരുന്നു.
– പോരാത്തതിന് സമാധാനപരമായി സമരം ചെയ്തിരുന്ന ജംജോദ്പൂരിലെ ഗ്രാമീണരെ ക്രൂരമായി അടിച്ചൊതുക്കുകയും 150 പേരെ കസ്റ്റഡിയില്‍ എടുത്ത് ചിത്രവധം ചെയ്യുകയും ചെയ്ത സംഭവത്തിന്റെ നേതൃസ്ഥാനവും ഭട്ടിനായിരുന്നു.
– അന്നത്തെ ലാത്തിച്ചാര്‍ജില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.
ടാഡാ നിയമത്തിന്റെ ദുരുപയോഗം ഭട്ടിന്റെ പതിവായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.
– മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥാനാകാന് അയോഗ്യന്‍’ എന്നാണ് സുപ്രീം കോടതി അയാളെ വിലയിരുത്തിയത്.
ഈ കൊള്ളരുതാത്തവനെ ആണ് വീരനായകനും ഭരണകൂട വിരുദ്ധ പോരാളിയും ഫാസിസത്തിന്റെ ഇരയുമൊക്കെയായി ഇടത് ലിബറല്‍ മനുഷ്യാവകാശ ‘സിങ്കങ്ങള്‍’ വാഴ്ത്തുന്നത്.
– നമ്പി നാരായണന് എന്ന നിരപരാധിയായ ശാസ്ത്രജ്ഞനെ ഇല്ലാത്ത ചാര കേസില്‍ പെടുത്തി ക്രൂരമായി പീഡിപ്പിച്ച ആര്.ബി. ശ്രീകുമാര്‍ മോദിക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ട് എന്നാരോപിച്ച ഒറ്റ കാര്യം കൊണ്ട് നമുക്കിപ്പോഴും ആദര്‍ശവാനാണ്.
– ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തി ലക്ഷകണക്കിന് രൂപയുടെ ഫണ്ട് വെട്ടിപ്പ് നടത്തി എന്ന് കലാപ ബാധിതരായ ഗുല്‍ബര്‍ഗ് സൊസൈറ്റി അന്തേവാസികള്‍ തന്നെ ആരോപിക്കുകയും കേസില്‍ പ്രതിയാവുകയും ചെയ്ത ടീസ്ത സെതല്‍വാദ് മോദി വിരുദ്ധ ആണെന്നത് കൊണ്ട് മാത്രം നമുക്കിപ്പോഴും അവകാശ പോരാളിയാണ്.
– കോടി കണക്കിന് രൂപയുടെ ടാക്സ് തട്ടിപ്പ് നടത്തിയതിന് ഇന്‍കം ടാക്സ് അന്വേഷണം നേരിടുന്ന പ്രണോയ് റോയ് രാധികാ റോയ് ദമ്പതികള്‍ അവരുടെ ചാനല്‍ ആയ എന്‍ഡിടിവി മോദിക്കെതിരെ നിലപാട് എടുക്കുന്നു എന്ന കാരണത്താല്‍ മാത്രം നമുക്ക് ഫാസിസ്റ്റ് സര്‍ക്കാരിന്റെ വേട്ടമൃഗങ്ങള്‍ ആണ്.
കള്ളനും കൊലപാതകിക്കും കള്ളക്കടത്തുകാരനും വരെ മോദിയെ വിമര്‍ശിച്ചാല്‍ പുണ്യാളന്മാര് ആവാം എന്നതാണ് നമ്മുടെ നിലവിലെ നടപ്പ് വ്യവസ്ഥ.
ആ വ്യവസ്ഥയാണ് രാജ്യത്തെ പരമോന്നത കോടതി വരെ കള്ളനും നുണയനും എന്ന് വിധിച്ച സഞ്ജയ് ഭട്ടിനെ പോലും മാലാഖയാക്കുന്നത്.
– 2015 ഒക്ടോബറില്‍ സുപ്രീം കോടതി തന്നെ ഭട്ടിനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു.
– ഗുജറാത്തിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേഹ്തയുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതിനും തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഗുജറാത്ത് കലാപത്തിന്റെ കേസില്‍ വ്യാജ അഫിഡവിറ്റില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയതിന്റെയും വകയിലായിരുന്നത്.
– സര്‍വീസില്‍ നിന്ന് അനധികൃതമായി വിട്ടു നിന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആഭ്യന്തര മന്ത്രാലയം, അതേ വര്‍ഷമായിരുന്നു ഭട്ടിന്റെ ഐപിഎസ് പദവി തിരിച്ചെടുത്തതും അയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതും.
– എന്നാലും ഭട്ട് ഇപ്പോളും സ്വയം വിശേഷിപ്പിക്കുന്നത് ഐപിഎസ് എന്നാണ് എന്നതാണ് മറ്റൊരു തമാശ.
1988 മുതല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ പോലീസ് ചട്ടുകമായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഹ്മദാബാദ് മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തോറ്റ സ്ഥാനാര്‍ഥിയായിരുന്നു.
– എന്നിട്ടും നമുക്കിപ്പോഴും അയാള്‍ നിഷ്പക്ഷന്‍ തന്നെ എന്നത് അതിലും വലിയ തമാശ.
അതെന്തായാലും ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന 1996ലെ മയക്കുമരുന്ന് കെണി കേസിലാണ് ഭട്ട് ഇപ്പോള്‍ അറസ്റ്റില്‍ ആയിരിക്കുന്നത്.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സെപ്റ്റംബര്‍ അഞ്ചിന് അയാള്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭട്ടിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള സി.ഐ.ഡി ക്രൈംസിന്റെ അപേക്ഷ തള്ളി പാലന്‍പൂര്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാലന്‍പൂര്‍ സബ് ജയിലിലേക്ക് അയച്ചിരുന്നു.
അതിനെതിരെയുള്ള ഹര്‍ജി അനുവദിച്ചു ഗുജറാത്ത് ഹൈക്കോടതി ടിയാനെ 10 ദിവസം ഗൂഢാലോചനയെ സംബന്ധിച്ച ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
എന്നിട്ടും എന്ത് കൊണ്ടായിരിക്കും ഭട്ടിന്റെ ഭാര്യ പോലീസ് കൊണ്ട് പോയ ശേഷം ഭര്‍ത്താവിനെ പറ്റി യാതൊരു വിവരവുമില്ല എന്നാരോപിക്കുകയും, ‘ഭട്ടേട്ടന്’ വിളിച്ചിട്ട് ഒരാഴ്ച കഴിഞ്ഞേ എന്ന് വിലപിക്കുകയും, പ്രമുഖ ഇടത് ലിബറന്മാര് ഒക്കെ അതേറ്റെടുത്ത് ജനാധിപത്യം അപകടത്തില്‍ എന്ന് പോസ്റ്റര്‍ അടിക്കുകയും ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല.
പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതിക്ക് ദിവസേന വീട്ടില്‍ വിളിച്ചു ഭാര്യയോട് കുറുകാന്‍ പറ്റും എന്നാവുമോ? എന്താണിവര്‍ മനസിലാക്കുന്നത്?
ആറു കൊല്ലമായി ജയിലില്‍ കഴിയുന്ന ടിപി വധക്കേസിലെ പ്രതി കൊടി സുനി ഫേസ്ബുക്കിലൂടെ ഒരു വര്‍ഷമായി പ്രണയിക്കുന്ന ഡോക്ടര്‍ കൊച്ചിനെ വിവാഹം ചെയ്യാന്‍ പോവുന്നു എന്ന് വാര്‍ത്ത കണ്ടിരുന്നു.
കൊലപാതക കേസില്‍ അകത്ത് കിടക്കുന്ന പ്രതി എങ്ങനെയാവും ഫേസ്ബുക് ഉപയോഗിച്ചിരിക്കുക എന്നായിരുന്നു അത് വായിച്ചപ്പോള്‍ ആദ്യം തോന്നിയ സംശയം.
ആ സൗകര്യം ഭട്ടിന് കിട്ടുന്നില്ല എന്നതാണോ ഇവരെ വേദനിപ്പിക്കുന്ന അവകാശ ലംഘനം?
കസ്റ്റഡി തടവുകാരന് വീട്ടില്‍ വിളിക്കാന്‍ പറ്റാത്തതാണോ ഇന്ത്യന്‍ ജനാധിപത്യത്തെ കൊന്ന് കുഴിച്ചു മൂടുന്നത്?
നമ്പര്‍ വണ്‍ കേരളത്തില്‍ കുറ്റവാളികള്‍ക്കുള്ള സുഖസൗകര്യങ്ങള്‍ ഫാസിസ്റ്റ് ഗുജറാത്തില്‍ അവര്‍ക്ക് കിട്ടിക്കോളണമെന്നില്ല.
അതിന്റെ പേരില്‍ ജനാധിപത്യത്തിന് ഉണ്ടാവുന്ന കോട്ടം ഇന്ത്യന്‍ ജനത അങ്ങ് സഹിച്ചോളും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: