കോട്ടയം: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം. അന്വേഷണ ഉദ്യോഗസ്ഥര്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ചു. സഭ നീതി നിഷേധിച്ചതിനാലാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ഇനിയും മുന്നോട്ട് പോകാനുണ്ട്. എല്ലാവരുടെയും പിന്തുണ വേണമെന്നും പറഞ്ഞു.
ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയമില്ലെന്ന് സമരത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. ആ ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നതെന്നും അനുപമ പറഞ്ഞു.
പ്രശ്നങ്ങള്‍ സഭാധികാരികള്‍ കേട്ടിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു. ഈ സമരം ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും അനുപമ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടപ്പോള്‍, ”എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ഉണ്ടായത്” എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ ആദ്യം പ്രതികരിച്ചുവെന്ന് സിസ്റ്റര്‍ പറഞ്ഞു.
സിസ്റ്ററിന്റെ മുഖത്ത് കാര്യമായ ഭാവഭേദങ്ങളൊന്നും കണ്ടില്ലെന്നും നിര്‍വികാരതയായിരുന്നു മുഖത്തെന്നും അനുപമ സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സമരത്തിന് പിന്തുണ നല്കി കഴിഞ്ഞ 14 ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയ എല്ലാ നല്ല മനുഷ്യരോടുമാണ് ആദ്യം നന്ദി പറയാനുള്ളത്. പിന്നെ തണുത്തുകിടന്ന ഈ കേസിനെ ഈ നിലയിലെത്തിച്ച മാദ്ധ്യമങ്ങളോടും നല്ലവരായ ചില മാദ്ധ്യമപ്രവര്‍ത്തകരോടും തീര്‍ത്താല്‍തീരാത്ത കടപ്പാടും നന്ദിയുമുണ്ട്.
അതിനിടയിലും നിരവധിപേര്‍ നിരുത്സാഹപ്പെടുത്താനും ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും കാര്യമായി ഞങ്ങളെ ബാധിച്ചില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: