കൊച്ചി: കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രഖ്യാപനങ്ങള്‍ക്കിടയില്‍ ‘കുട്ടനാട് പാക്കേജി’ന്റെ ഭാവിയില്‍ ആശങ്ക. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുമെന്ന് പ്രഖ്യാപിച്ച പുതിയ കുട്ടനാടന്‍ പാക്കേജിന്, പ്രദേശത്തിന്റെ താല്പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍, സുരേഷ് ഗോപി എംപി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ മതിയാകും.
പ്രളയത്തിന് മുമ്പുണ്ടായ കുട്ടനാടന്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് കുട്ടനാട് പാക്കേജ് ചര്‍ച്ചയായത്. ഡോ. ജി. സ്വാമിനാഥന് നിര്‍ദ്ദേശിച്ച പ്രകാരമുള്ള കുട്ടനാടന്‍ പാക്കേജ് നടപ്പാക്കി, ഫണ്ട് മുടിച്ചതല്ലാതെ പ്രദേശത്തിന് ഗുണമൊന്നുമുണ്ടായില്ലെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ ചിലരുടെ യഥാസമയ ഇടപെടലിനെ തുടര്‍ന്ന് തടയാനായി. പുതിയ റിപ്പോര്‍ട്ടു തയാറെടുക്കുന്നതിനിടെയാണ് പ്രളയം വന്നത്. തുടര്‍ന്ന് എല്ലാം മുടങ്ങിക്കിടക്കുകയാണ്. ഈ അവസരത്തിലാണ് രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്തി.
കുട്ടനാടിന്റെ സംരക്ഷണത്തിനും പുരോഗതിക്കും ആദ്യം വേണ്ടത് അപ്പര്‍ കുട്ടനാടിന്റെ വികസനവും ആസൂത്രണവുമാണെന്നാണ് സുരേഷ് ഗോപി എംപി തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും ശരിവെക്കുന്നതായി പിന്നീട് വന്ന പ്രളയ ദുരന്തം. കുട്ടനാട്ടില്‍ ഏറ്റവും പ്രളയം ബാധിച്ചത് അപ്പര്‍ കുട്ടനാട്ടിലായിരുന്നു. എന്നാല്‍, സ്വാമിനാഥന് റിപ്പോര്‍ട്ടിലും ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും പാക്കേജ് നടപ്പാക്കിയവര്‍ ഫണ്ട് ചെലവഴിക്കുന്ന മറ്റു പലകാര്യങ്ങളിലുമാണ് ശ്രദ്ധിച്ചത്.
സുരേഷ് ഗോപി, കുട്ടനാട് വികസന കാര്യങ്ങളില്‍ ശാസ്ത്ര-സാങ്കേതിക വിദഗ്ദ്ധരും കൃഷി ശാസ്ത്രജ്ഞരുമായ ഒട്ടേറെ പേരുമായി സംസാരിച്ചും ചര്‍ച്ച ചെയ്തും അവരുടെയുള്‍പ്പെടെ സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഒരു വര്‍ഷം കൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം കേന്ദ്ര കൃഷിമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും മറ്റും സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിങ്ങുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ടിനെ പ്രശംസിച്ച മന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകൂടി കിട്ടിയാല്‍ കുട്ടനാട് വികസന പരിപാടിയായി നടപ്പാക്കാവുന്നതേയുള്ളുവെന്നും അറിയിച്ചിരുന്നു.
പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്ട്ടിന്മേല് ഒന്നും ചെയ്തില്ല. റിപ്പോര്‍ട്ടു നല്കി ആറു മാസത്തിനു ശേഷമാണ് ആദ്യ വെള്ളപ്പൊക്കമുണ്ടായത്. തുടര്‍ന്ന് നടന്ന ‘പുതിയ പാക്കേജ്’ എന്ന ആശയം ഉയര്‍ന്നപ്പോള്‍ എംപി വീണ്ടും കേന്ദ്ര കൃഷി മന്ത്രാലയത്തിനേയും സംസ്ഥാനത്തിനേയും സമീപിച്ചു. ഡോ. സ്വാമിനാഥനെ ചെന്നൈയില്‍ കണ്ട് ചര്‍ച്ചയും നടത്തി. അദ്ദേഹത്തിന്റെ പുതിയ ശുപാര്‍ശയും സമ്പാദിച്ചു. അതിനിടെയാണ് പ്രളയം സംഭവിച്ചത്. അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇപ്പോള്‍ കേന്ദ്ര സംഘം പ്രളയക്കെടുതി വിലയിരുത്താന്‍ വരുമ്പോള്‍ സുരേഷ് ഗോപി എംപിയുടെ റിപ്പോര്‍ട്ട് കൂടുതല്‍ പ്രസക്തമാകുകയാണ്. ഇനി നടക്കുന്ന നവനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് അപ്പടി സ്വീകരിക്കാവുന്നതോ അടിത്തറയാക്കാവുന്നതോ ആണ് എംപിയുടെ കുട്ടനാടന്‍ പദ്ധതി.
മാതൃകയായി പരിക്കേല്‍ക്കാതെ
കാവാലത്തെ ആര് ഒ പ്ലാന്റ്
കുട്ടനാട്ടില്‍ ജലപ്രളയം കഴിഞ്ഞ് മാസം ഒന്നായിട്ടും പരിഹരിക്കപ്പെടാത്തത് ജലപ്രശ്നംതന്നെ. കുടിവെള്ളമില്ലാതെ പ്രദേശത്തെ ജനങ്ങള്‍ പെടാപ്പാടിലാണ്. സര്‍ക്കാര്‍ സംവിധാനവും സന്നദ്ധ സംഘടനാ സംവിധാനങ്ങളും ഇനിയും ആവശ്യം നിറവേറ്റാന്‍ പാകത്തിലായിട്ടില്ല.
കുട്ടനാട്ടിലെ ജലവിതരണ പദ്ധതികള്‍ പലതും പരാജയമായി. നാട്ടില്‍ കുടിവെള്ളം വിലയ്ക്കു വാങ്ങുകയോ കിട്ടുന്ന വെള്ളം കുടിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി എംപി, മോദിയുടെ പ്രാദേശിക വിസകസന പദ്ധതി പ്രകാരം കാവാലത്ത് സ്ഥാപിച്ച ആര് ഒ പ്ലാന്റ് പ്രളയത്തെയും അതിജീവിച്ച് ജനങ്ങള്‍ക്ക് ജല സേവനം നടത്തുന്നു. റിവേഴ്സ് ഓസ്മോസിസ് സംവിധാന പ്രകാരം ജലം ശുദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി കാവാലത്തെ മാതൃകയില്‍ കുട്ടനാട്ടില്‍ ആദ്യമാണ്. കിണറുണ്ടാക്കി അതില്‍നിന്ന് വെള്ളം ശേഖരിച്ച് പ്ലാന്റില്‍ റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തില്‍ ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. പ്ലാന്റിന്റെ പരിസരത്ത് വെള്ളം കയറിയിട്ടും കിണര്‍ മുങ്ങിപ്പോകാത്ത വിധമായിരുന്നു നിര്‍മാണം. ഒഴിഞ്ഞു പോയ നാട്ടുകാര്‍ തിരികെ വന്ന് വൈദ്യുതി വിതരണം പുനസ്ഥാപിച്ചപ്പോള്‍ മുതല്‍ പ്ലാന്റില്‍നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നുണട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: