പനജി: പായ്വഞ്ചി പ്രയാണ മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികനും മലയാളിയുമായ അഭിലാഷ് ടോമിയെ ഇന്നലെ വൈകിട്ടോടെ കണ്ടെത്തി. ആസ്ട്രേലിയയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെ നിന്നും നാവികനെ കണ്ടെത്തിയത്. ഗോവയില്‍ നിര്‍മിച്ച തുരിയ പായ്വഞ്ചിയിലാണ് അഭിലാഷ് യാത്ര പുറപ്പെട്ട അഭിലാഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാണാതാകുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ അന്വേഷണം ശക്തമാക്കുന്നതിനിടെ ഇന്നലെ അഭിലാഷ് ടോമിയുടെ റേഡിയോ സന്ദേശമെത്തിയിരുന്നു. താന്‍ സഞ്ചരിച്ചിരുന്ന പായ്വഞ്ചിയുടെ തൂണ് ഇടിഞ്ഞു വീണെന്നും നടുവിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്നുമാണ് സന്ദേശമെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെ വെച്ച് 14 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളില്‍പ്പെട്ടാണ് പായ്വഞ്ചിക്ക് തകരാറ് സംഭവിച്ചത്. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ സാബ്ലെ ദൊലാന്‍ തുറമുഖത്തു നിന്നാണ് മത്സരം ആരംഭിച്ചത്. മത്സരത്തില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിക്കുന്നതിനിടെയാണ് അഭിലാഷ് ടോമിക്ക് അപകടമുണ്ടായത്.
തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചിരുന്ന ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സത്പുര യുദ്ധകപ്പല്‍ ആസ്ട്രേലിയന്‍ തീരത്തേക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. മല്‍സരത്തിനിടെ 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടെന്ന വേഗ റെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായി. ഈ റെക്കോര്‍ഡ് കൈവരിക്കുന്ന ആദ്യ നാവികനാണ് അദ്ദേഹം. കൂടാതെ 2013ല്‍ ആഴക്കടലിലൂടെ എങ്ങുംനിര്ത്താത്തെ പായ്വഞ്ചിയില് ലോകം ചുറ്റി സഞ്ചരിച്ച ആദ്യ നാവികനെന്ന ബഹുമതിയും ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ് ടോമിക്ക് സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: