ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. സിബിഐ ഉപമേധാവി രാകേഷ് അസ്താന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മയ്ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) അന്വേഷണം ആരംഭിച്ചത്.
ഔദ്യോഗിക കാര്യങ്ങള്‍ തടസ്സപ്പെടുത്തുന്നവെന്ന് ആരോപിച്ചാണ് അസ്താനയുടെ പരാതി. കേസ് അന്വേഷണങ്ങളില്‍ അലോക് വര്‍മ അന്യായമായി ഇടപെടുന്നതായും വസ്തു നിഷ്ഠമല്ലാത്ത കാര്യങ്ങള്‍ നിരത്തി തനിക്ക് ചീത്തപ്പേരുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. കിങ്ഫിഷര്‍, അഗസ്റ്റ വെസ്റ്റ്ലാന്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത് സ്പെഷ്യല്‍ ഡയറക്ടറായ അസ്താനയാണ്. ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പരാതി ലഭിച്ച കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ ചര്‍ച്ചയ്ക്കു ശേഷം അത് വിജിലന്‍സിന് കൈമാറുകയായിരുന്നു. പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച ശേഷമാവും കൂടുതല്‍ അന്വേഷണത്തിന് മുതിരുക. അതേസമയം അസ്താന നല്കിയ പരാതി ‘ ഒരു കെട്ട് കള്ളങ്ങള്‍’ മാത്രമാണെന്ന് അലോക് വര്‍മ ആരോപിച്ചു.
ലാലുപ്രസാദ് യാദവിനെതിരെയുള്ള റെയ്ഡ് നിര്‍ത്തണമെന്ന് വര്‍മ ഫോണിലൂടെ ആവശ്യപ്പട്ടതാണ് പരാതികളില്‍ പ്രധാനം. റെയില്‍വേയുടെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ കരാറുകള്‍ സ്വകാര്യ ഹോട്ടലുകള്‍ക്ക് അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ റെയ്ഡ് നിര്‍ത്തിവെയ്ക്കാന്‍ അവസാന നിമിഷം ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. റെയ്ഡിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് നിര്‍ദേശമെത്തിയത്. പക്ഷേ കൃത്യനിര്‍വഹണത്തില്‍ നിന്ന് പിന്മാറില്ലെന്ന് അസ്താന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: