വാഷിംഗ്ടണ്‍: വിദേശ പൗരന്മാര്ക്ക് എച്-4 വിസയില്‍ അമേരിക്കയില്‍ തുടരാനുള്ള അനുമതി മൂന്ന് മാസത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ട്രംപ് ഭരണകൂടം. കൊളംബിയ ജില്ലാ കോടതിയെയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഇക്കാര്യം അറിയിച്ചത്.
നിലവില്‍ എച്-1 ബി വിസയില്‍ അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശികളുടെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ അവിടെ കഴിയാനും ജോലിചെയ്യാനും അനുവാദം നല്കുന്ന വിസയാണ് എച്-4. എന്നാല്‍ ഇത് അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുകയാണെന്ന് കാട്ടി ‘സേവ് ജോബ്സ് യുഎസ്എ’ എന്ന സംഘടന നല്കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. എച്-4 വിസ പിന്‍വലിക്കുന്നത് ഏറ്റവും അധികം ബാധിക്കുക അമേരിക്കയിലെ ഇന്ത്യക്കാരെയും ഭാര്യമാരെയുമാകും. അമേരിക്കന്‍ സിറ്റീസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് 2015 മുതല്‍ 2017 ഡിസംബര്‍ 25 വരെ എച് -4 വിസക്കാരായ 1,26,853 പേര്‍ക്കാണ് തൊഴില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 93 ശതമാനവും ഇന്ത്യക്കാരാണ്.
എച്-4 വിസയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ വൈറ്റ് ഹൗസിലെ മാനേജ്മെന്റ് ഓഫ് ബജറ്റ് ഓഫീസിന് സമര്‍പ്പിക്കുമെന്നാണ് ആഭ്യന്തര വിഭാഗം കോടതിയെ അറിയിച്ചിരിക്കുന്നത്. അതുവരെ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: